ദോഹ: ദിനംപ്രതി ദുരിതക്കെടുതിയിലേക്ക് അമരുന്ന ഗസ്സയെ സഹായിക്കാൻ ലോക രാജ്യങ്ങളോട് ഖത്തറിെൻറ അഭ്യർത്ഥന. കഴിഞ്ഞ ദിവസം ഗസ്സ പുനർനിർമാണ കമ്മിറ്റി മേധാവി അംബാസഡർ മുഹമ്മദ് അൽഅമ്മാദിയാണ് ഗസ്സയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അഭ്യർഥന നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലുള്ള വിവിധ രാജ്യങ്ങളുടെ പതിനേഴോളം അംബാസഡർമാരുമായി താൻ കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. ഗസ്സ അതീവ ഗുരുതരമായ അവസ്ഥയിലാണിപ്പോൾ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഗസ്സയുടെ സ്ഥിതി തീർത്തും സങ്കീർണമായിരിക്കുമെന്ന് മുഹമ്മദ് അൽഅമ്മാദി മുന്നറിയിപ്പ് നൽകി. ലോക രാജ്യങ്ങൾ ഖത്തറിനെ മാതൃകയായി സ്വീകരിച്ച് ഗസ്സയെ രക്ഷപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം. ഗസ്സയിലെ ജനങ്ങൾ ഭരണകൂടവും ഭരണകൂട സഹായവുമില്ലാതെ വലയുകയാണ്. കഴിഞ്ഞ എട്ട് മാസമായി അവസ്ഥ ഏറെ ദാരുണമായി തുടരുകയാണ്.
അതീവ പ്രതീകൂലമായ സാഹചര്യത്തിൽ മനുഷ്യർ ഇവിടെ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുകയാണ്. ലോക രാജ്യങ്ങൾ അടിയന്തരമായി ഗസ്സയുടെ വിഷയത്തിൽ ഇടപെടണം. ബ്രസീലിൽ നടന്ന ഗസ്സയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ സഹായ വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും ഖത്തറൊഴികെ ഒരു രാജ്യവും പ്രത്യേക സഹായങ്ങളൊന്നും അയച്ചിട്ടില്ലെന്നും അൽഅമ്മാദി വ്യക്തമാക്കി. ഖത്തർ നിലവിൽ അവിടെ 110 പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ ഗസ്സയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഖത്തറിനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഫലസ്തീൻ പ്രധാനമന്ത്രി, പ്രസിഡൻറ് എന്നിവരുമായി ഉടൻ ചർച്ച നടത്തുമെന്ന് അറിയിച്ച ഖത്തർ അംബാസഡർ അടിയന്തര ഇടപെടൽ ആവശ്യമായ സന്ദർഭമാണിതെന്ന് വ്യക്തമാക്കി.
കഴിഞ്ഞ 11 വർഷമായി ഇസ്രായേൽ അടിച്ചേൽപ്പിച്ച ഉപരോധത്തിെൻറ ദുരിതത്തിൽ ഗസ്സയെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്ന രാജ്യമാണ് ഖത്തറെന്ന് അന്തർദേശീയ ഗസ്സ സഹായ സമിതി അധ്യക്ഷൻ ഇസാം യൂസുഫ് അഭിപ്രായപ്പെട്ടു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഗസ്സക്ക് നൽകുന്ന പിന്തുണ ഫലസ്തീൻ ജനത ഒരിക്കലും വിസ്മരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.