പൊലീസിെൻറ സാന്നിധ്യത്തിൽ കുടുംബതാമസ മേഖലകളിൽനിന്ന് തൊഴിലാളികളെഒഴിപ്പിച്ചപ്പോൾ
ദോഹ: കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽനിന്ന് തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ ഒഴിപ്പിക്കുന്നത് തുടരുന്നു. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ആഭ്യന്തര സുരക്ഷ സേന (ലഖ്വിയ)യുടെ സഹകരണത്തോടെ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നിരവധി തൊഴിലാളികളുടെ താമസസ്ഥലങ്ങളാണ് ഒഴിപ്പിച്ചത്. 2020ലെ 105ാം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണ് നടപടികൾ തുടരുന്നത്.
ലഖ്വിയയുമായി ചേർന്ന്് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ ഒഴിപ്പിക്കുകയും ചെയ്ത അധികൃതർ, നിയമലംഘനം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളിൽ നിന്നും അവസാനത്തെ തൊഴിലാളികളുടെ താമസവും ഒഴിപ്പിക്കുന്നതുവരെ രണ്ടാംഘട്ട പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കുടുംബ പാർപ്പിട മേഖലകളിൽ താമസമാക്കിയ തൊഴിലാളികൾക്ക് ഒഴിഞ്ഞുപോകുന്നതിനുള്ള അന്തിമ നോട്ടീസ് നൽകിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നത് നിരുത്സാഹപ്പെടുത്തിയും വിലക്കിയുമുള്ള 2010ലെ 15ാം നമ്പർ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് നടപടികൾ.
നിയമലംഘകർക്ക് ആറ് മാസം വരെ തടവും 50000 മുതൽ 100000 വരെ റിയാൽ പിഴയും നിയമം അനുശാസിക്കുന്നു. അതേസമയം, മന്ത്രാലയ പ്രമേയത്തിൽനിന്നും വനിത തൊഴിലാളികളും വീടുകളിലെ ഗാർഹിക തൊഴിലാളികളും പുറത്താണ്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്തും ഒരു വീട്ടിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് വിലക്കിക്കൊണ്ടുമാണ് മന്ത്രാലയം പ്രമേയം പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങൾക്കുവേണ്ട ഘടകങ്ങൾ ഇല്ലാത്ത താമസകേന്ദ്രങ്ങൾ നിരുത്സാഹപ്പെടുത്തും. മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പരിധിയിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് പിടിക്കപ്പെട്ടാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടിയാണ് തൊഴിലെടുക്കുന്നതെങ്കിൽ ഈ നിയമത്തിനു കീഴിൽ എൻജിനിയർമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങിയവരും വരും.അതിനാൽ സ്വകാര്യമേഖലയിലെ ഈ വിഭാഗം ആളുകളും കുടുംബങ്ങളുടെ പാർപ്പിടമേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കരുത്. സാമൂഹിക, ആരോഗ്യ, സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ കുടുംബങ്ങളുടെ താമസമേഖലകളിൽ നിന്ന് വിലക്കുന്നതെന്ന് പറഞ്ഞു.
സാമൂഹിക നടപടികളുടെ ഭാഗമായാണ് തൊഴിലാളികളെ കുടുംബങ്ങളുടെ മേഖലകളിൽ നിന്നും വിലക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. കൂടാതെ വില്ലകൾ പാർട്ടീഷൻ ചെയ്യുമ്പോൾ ജല, വൈദ്യുത സേവനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു.ഒരു യൂനിറ്റിൽ മൂന്ന് തൊഴിലാളികളികളിൽ കുറവ് പേരാണ് താമസിക്കുന്നതെങ്കിലും നിയമം അനുവദിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.