ദോഹ കോർണിഷ്
ദോഹ: ഈ വർഷം ആദ്യപാദത്തിൽ 700 താമസ യൂനിറ്റുകൾ കൂടി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചേർക്കപ്പെട്ടതായും രാജ്യത്തെ ആകെ താമസ യൂനിറ്റുകളുടെ ലഭ്യത 308,000 യൂനിറ്റുകളാകുമെന്ന് കണക്കാക്കുന്നതായും വാല്യൂ സ്റ്റാർട്ട് റിപ്പോർട്ട്.
പേൾ ഖത്തറിലെ ഒരു ടവറടക്കം രണ്ട് റസിഡൻഷ്യൽ പദ്ധതികൾ, ലുസൈലിൽ ഏഴ് അപ്പാർട്മെൻറ് കെട്ടിടങ്ങൾ എന്നിവയിലായി 600 അപ്പാർട്മെൻറുകളാണുള്ളത്. വക്റ മുനിസിപ്പാലിറ്റിയിൽ എട്ട് കോമ്പൗണ്ടുകളിലായി 4000 യൂനിറ്റുകൾ എസ്ദാൻ റിയൽ എസ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ആദ്യപാദത്തിൽ 700 യൂനിറ്റുകൾ കൂടി ചേർക്കപ്പെട്ടതോടെ രാജ്യത്തെ താമസ യൂനിറ്റ് സ്റ്റോക്ക് 308000 ആകുമെന്നാണ് കണക്കാക്കുന്നത്.
മദീനത്ന പദ്ധതി ബർവ റിയൽ എസ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. വുകൈറിൽ ഈ വർഷം ആറുമാസത്തേക്ക് 6780 യൂനിറ്റുകളാണ് സുപ്രീം കമ്മിറ്റിക്കായി മദീനത്നായിൽ വാടകക്ക് നൽകിയിരിക്കുന്നത്. ഖിതൈഫാൻ ദ്വീപിൽ 40 റസിഡൻഷ്യൽ വില്ലകൾക്കായുള്ള പ്ലോട്ടുകളുടെ മൂന്നാംഘട്ട വിൽപന ആരംഭിച്ചു. സൗദി ഡെവലപ്പേഴ്സായ ദാർ അൽ അർകാൻ ഖിതൈഫാൻ നോർത്ത് ഐലൻഡിൽ 70 അപ്പാർട്മെൻറുകളുടെ ലെസ് വേഗ്വസ് റസിഡൻറ്സ് പദ്ധതിയും ഈ വർഷം ആരംഭിക്കും.
രാജ്യത്തെ ഹൗസിങ് റിയൽ എസ്റ്റേറ്റ് വിപണി പുരോഗതിയിലാണെന്നും അപ്പാർട്മെൻറുകൾക്കും വില്ലകൾക്കും വലിയ ആവശ്യമാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖത്തർ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടാണ് ആവശ്യം വർധിച്ചിരിക്കുന്നത്. ഈ വർഷം ആദ്യപാദത്തിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ വ്യാപ്തി 14.8 ശതമാനമായി വർധിച്ചതായും കഴിഞ്ഞ വർഷം ആദ്യപാദത്തിൽ ഇത് 12.5 ശതമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.