ദോഹ: ദോഹ രാജ്യാന്തര പുസ്തമേള ഈ മാസം 29ന് ആരംഭിക്കുമെന്ന് സാംസ്കാരിക–കായിക മന്ത്രി സ്വലാഹ് ബിൻ ഗാനിം ബിൻ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ദോഹ: അറിവും മനസാക്ഷിയും’ എന്നതാണ് പ്രമേയം. മുൻ വർഷങ്ങളേക്കാൾ ഈ വർഷം പുസ്തക മേള മൂന്ന് ദിവസം കൂടുതലുണ്ട്. അടുത്ത മാസം എട്ട് വരെയായിരിക്കും മേള നടക്കുക. രാവിലെ ഒമ്പത് മുതൽ രാത്രിഒമ്പത് വരെ പ്രവർത്തിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയും വെള്ളിയാഴ്ചവൈകുന്നേരം നാല് മുതൽ രാത്രി പത്ത് മണി വരെയുമായിരിക്കും. 2018 ഖത്തർ – റഷ്യ സാംസ്ക്കാരിക വർഷമായതിനാൽ റഷ്യയായിരിക്കും പുസ്തകമേളയിലെ പ്രധാന അതിഥി. സാംസ്ക്കാരിക ലോകത്ത് മികച്ച സംഭാവന നൽകാൻ കഴിയുന്ന തരത്തിൽ ഏറ്റവും മികച്ച മേളകളാണ് ഇത് വരെ നടത്തിയതെന്ന് മന്ത്രി അറിയിച്ചു.
പ്രസാധക മേഖലയിൽ മികവുറ്റ പുസ്തകങ്ങൾ വെളിച്ചം കാണുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും സർക്കാർ നൽകും. മുൻവർഷങ്ങളേക്കാൾ വിശാലമായ സൗകര്യമാണ് ഇത്തവണ മേളക്ക് ഒരുക്കിയത്. 29000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മേള. ആഭ്യന്തര പ്രസാധകർക്ക് സൗജന്യമായി സ്റ്റാളുകൾ അനുവദിക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ സംബന്ധിക്കും. കഴിഞ്ഞ വർഷം 355 പ്രസാധകരാണ് സംബന്ധിച്ചിരുന്നതെങ്കിൽ ഈ വർഷം 427 പ്രസാധകരുണ്ടാകും. 960 സ്റ്റാളുകൾ ഉണ്ട്. ഉപരോധ രാജ്യങ്ങൾക്കും തങ്ങളുടെ പ്രസാധകരെ മേളയിൽ പങ്കെടുപ്പിക്കാം.
ഇന്ത്യയിൽ നിന്ന് മുൻ വർഷങ്ങളെ പോലെ കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പുസ്തക പ്രസാധകരായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (െഎ.പി.എച്ച്) പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മികച്ച ആനുകൂല്യമാണ് ഐ.പി.എച്ച് പുസ്തകങ്ങൾക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.