ദോഹ: ഖത്തറിലെ ഡ്രൈവിംങ് സ്കൂളുകളിലെ പഠിതാക്കളുടെ എണ്ണത്തിലും ലൈസന്‍സ് അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോര്‍ട്ട്്. മിക്ക ഡ്രൈവിംങ് സ്കൂളുകളിലും വിദ്യാര്‍ഥികളുടെ എണ്ണം കുറയാന്‍ കാരണം പുതിയ നിയമമാണന്ന് പറയപ്പെടുന്നു. അടുത്തിടെ 80 ഓളം തൊഴില്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഡ്രൈവിംങ് ലൈസന്‍സിന് അപേക്ഷിക്കുന്നത് വിലക്കിയിരുന്നു. ഇതാണ് പഠിതാക്കളില്‍ ഗണ്യമായ കുറവ് ഉണ്ടാക്കാന്‍ കാരണമായത്. ഇക്കാര്യം ഡ്രൈവിങ് സ്കൂള്‍ അധികൃതരും അംഗീകരിക്കുന്നുണ്ട്. ഓട്ടോമാറ്റിക് വാഹനങ്ങളുടെ എണ്ണം കൂടിയതോടെ മാനുവല്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. സ്ത്രീകളില്‍ കൂടുതല്‍ പേരും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സിനാണ് അപേക്ഷിക്കുന്നത്. എന്നാല്‍ പുരുഷന്മാരില്‍ കൂടുതല്‍ പേരും മാനുവല്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് അപേക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം 80 ഓളം വിഭാഗങ്ങളെ വിലക്കിയതിന് പുറമെ മുന്‍മാസങ്ങളിലും വിവിധ വിഭാഗങ്ങളിലായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
240 ഓളം തൊഴില്‍ വിഭാഗങ്ങളെയാണ് മൊത്തത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഗതാഗതക്കുരുക്ക് കൂടുന്ന സാഹചര്യത്തിലാണ് ചില വിഭാഗങ്ങള്‍ക്ക് ഡ്രൈവിംങ് ലൈസന്‍സില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
നിരോധം ഡ്രൈവിംങ് പഠിതാക്കളുടെയും അപേക്ഷകരുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ഏത് തരം ലൈസന്‍സ് ആണെന്നതിനെ ആശ്രയിച്ചാണിതെന്ന് അല്‍ റയ ഡ്രൈവിങ് സ്കൂള്‍ മാനേജര്‍ ആദില്‍ സലിം വ്യക്തമാക്കി. ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ 20 ശതമാനമാണ് കുറവ്. അതേസമയം ഭാരവണ്ടികളുടെ ലൈസന്‍സ് തേടുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കാര്യമായി ബാധിച്ചിട്ടില്ലന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.