ദോഹ: മണല്‍ത്തറ കൊത്തിക്കിളച്ച് വയലൊരുക്കി അവിടെ മൂന്നാം ആണ്ടിന്‍െറ വിജയകഥ പാറിക്കാന്‍ സൗഹൃദ കൂട്ടായ്മ തുടക്കമിട്ടു. ജൈവ കാര്‍ഷിക ചരിതത്തിന് പുതിയൊരു അനുബന്ധം എഴുതിക്കൊണ്ട് ‘നമ്മുടെ അടുക്കള തോട്ടം,ദോഹ’ ഫെയിസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് ഇന്നലെ ശീതകാല പച്ചക്കറിത്തൈകള്‍ നട്ടത്. അല്‍ ഷഹാനിയയിലെ മുഹമ്മദ് അല്‍ ദോസരി പാര്‍ക്കില്‍ നിന്നും മൂന്ന് വര്‍ഷം മുന്നെ കൃഷി ചെയ്യാന്‍ ലഭിച്ച ഒരേക്കര്‍ സ്ഥലത്താണ് പച്ചക്കറിത്തൈകള്‍ നട്ടത്.
അതില്‍ പങ്കാളികളാകാന്‍ അടുക്കള തോട്ടം ആക്ടീവ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒപ്പം ബിര്‍ള പബ്ളിക് സ്കൂളിലെ നൂറോളം കുട്ടികളും എത്തി. സദാ ഓണ്‍ലൈനില്‍ കഴിഞ്ഞ് സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാതെ പോകുന്നവര്‍ക്ക് ഒരു മറുപടി കൂടിയാണ് ഓണ്‍ലൈനിലെ ഈ സൗഹൃദ കൂട്ടം.
തികച്ചും ഉല്‍സവാന്തരീക്ഷത്തില്‍ നടന്ന കൂട്ടായ്മയില്‍ തൈകളും മണ്‍വെട്ടികളും ഒക്കെ കൈകളിലേന്തി പ്രായഭേദമന്യെ ആളുകള്‍ ഓടിനടന്നപ്പോള്‍ അത് തികച്ചും വിത്യസ്തമായ കാഴ്ചയായി.
രണ്ടാഴ്ച മുമ്പ് ഇവിടെ നാടന്‍ പച്ചക്കറി തൈകള്‍ നട്ടിരുന്നു. വെണ്ടയും പാവലും പടവലവും വെള്ളരിയും വഴുതനങ്ങയും ഒക്കെ കുഞ്ഞ് ഇലകള്‍ വന്ന് തണ്ട് നിവര്‍ന്ന് വളരാന്‍ ഒരുങ്ങുന്നതും മറ്റൊരു ആകര്‍ഷണീയ കാഴ്ചയാണ്.
അടുത്തൊരിടത്ത് ഗോതമ്പും നെല്ലും വിതക്കാനുള്ള കണ്ടം ഒരുങ്ങിയിട്ടുണ്ട്. അതില്‍ വിത്ത് വിതക്കുന്നത് അടുത്തയാഴ്ച നടക്കും. അതും ഉല്‍സവാന്തരീക്ഷത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് അടുക്കള തോട്ടം,ദോഹ കൂട്ടായ്മയുടെ ചെയര്‍പേഴ്സണ്‍ അംബര പവിത്രന്‍, പ്രസിഡന്‍റ് മീനാഫിലിപ്പ്, സെക്രട്ടറി ആശാജവഹര്‍ എന്നിവര്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. അല്‍ ദോസരി പാര്‍ക്ക് ഉടമ മുഹമ്മദ് അല്‍ദോസരി, ഉസ്മാന്‍ ചേര്‍പ്പ്, ജിഷാകൃഷ്ണ,റംലാസമദ്,ഷാഹിദാ ബഷീര്‍, മറിയാമ്മ തോമസ്,ബസ്മ സത്താര്‍, അമീര്‍ കോയ,സിബി മാത്യു, രാജേഷ് പുതുശേരി, മിലന്‍, സുരേഷ് കൃഷ്ണ, സൂരജ് , ഷമീര്‍ ഹസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. എല്ലാ ദിവസവും വന്ന് തോട്ടത്തെ പരിചരിക്കുകയാണ് ഇവരുടെ രീതി.
രാവിലെയും ഉച്ചക്കുശേഷവും 35 ഓളം കിലോമീറ്റര്‍ ദൂരത്തുള്ള ദോഹയില്‍ നിന്നാണ് അഞ്ചോളം പേരുള്ള സംഘം എത്തുന്നത്. ഇവര്‍ക്ക് ചുമതല മാറി മാറി വരും. 2014 ല്‍ പച്ചക്കറിയും നെല്ലും കൃഷി ചെയ്തത് മുതല്‍ അടുക്കള തോട്ടത്തിന്‍െറ കൃഷി ഖത്തറില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അന്ന് കൃഷി മന്ത്രിയായിരുന്ന കെ.പി മോഹനന്‍ എത്തിയാണ് വിളവെടുപ്പിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. 2015 ല്‍ 70 ല്‍പ്പരം പച്ചക്കറി ഇനങ്ങളാണ്് വിളവെടുത്തത്.
ഇപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ജനുവരിയില്‍ വിളവെടുപ്പ് പ്രതീക്ഷിക്കുകയാണ് ഇവര്‍.
വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവരും വിദ്യാസമ്പന്നരുമായ ഒരുകൂട്ടം പേരുടെ ഈ കഠിന പ്രയത്നം നാട്ടിലുള്ളവര്‍ക്കും മാതൃകയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.