ദോഹ: ഖത്തറിനോടെന്ന പോലെ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളോടും മികച്ച ബന്ധം സ്ഥാപിക്കാനാണ് തുര്‍ക്കി ആഗ്രഹിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഖത്തറുമായി ഏറ്റവും അടുത്ത ബന്ധമാണ് തുര്‍ക്കിക്കുള്ളത്. ഇതേ പോലെയുള്ള അടുത്ത ബന്ധമാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി തുര്‍ക്കി ആഗ്രഹിക്കുന്നത്. ഉഭയകക്ഷി ബന്ധം സുദൃഡമാകുന്നതോടെ അതിന്‍്റെ ഗുണം
എല്ലാവര്‍ക്കും ലഭിക്കുമെന്നും ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജി.സി.സി യുമായി അടുത്ത ബന്ധമാണ് തുര്‍ക്കി സൂക്ഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ റിയാദില്‍ നടന്ന ജി.സി.സി-തുര്‍ക്കി ഉച്ചകോടി ഈ ബന്ധത്തിന്‍െറ ഉദാഹരണവുമാണ്. ഈ ഉച്ചകോടിക്ക് ശേഷം സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഖത്തറുമായുള്ളത് പോലെയുള്ള ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായും തുര്‍ക്കി പ്രസിഡന്‍റ് വ്യക്തമാക്കി. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, ഭക്ഷ്യ മേഖലയിലെ വ്യവസായങ്ങള്‍, അടിസ്ഥാന മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നിവ പരസ്പരം സഹകരണത്തിലൂടെ വിപുലപ്പെടുത്താന്‍ കഴിയും.
തുര്‍ക്കിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടാണുള്ളതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഈജിപ്തിലെ അട്ടിമറി ഭരണകൂടത്തെ ഒരു നിലക്കും അംഗീകരിക്കാന്‍ തങ്ങള്‍ക്കാവില്ല. ഈജിപ്റ്റ് ജനതയെ എന്നും സ്നേഹിക്കുകയും അവര്‍ക്ക് എല്ലാ വിധ സഹായങ്ങള്‍ നല്‍കിയ ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
അല്‍ജസീറയെ പോലെയുളള ഒരു ചാനല്‍ തങ്ങളുടെ സ്വപ്നമാണെന്ന് വ്യക്തമാക്കിയ തുര്‍ക്കി പ്രസിഡന്‍റ്, ജസീറയുടെ ഇരുപതാം വാര്‍ഷികത്തിന്‍്റെ ഭാഗമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്കും അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.