രാജ്യത്ത് വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കുറക്കുന്നു

ദോഹ: രാജ്യത്ത് നിന്ന് വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ ചുരുക്കുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഏഴ് വര്‍ഷത്തിനുള്ളില്‍ അവിദഗ്ധ തൊഴിലാളികളുടെ നിരക്ക് വളരെയധികം കുറഞ്ഞതായി ഡവലപ്മെന്‍റ് പ്ളാനിങ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സാമ്പത്തികവ്യവസ്ഥ ആധുനികവല്‍കരിക്കുന്നതിന് വിദേശ തൊഴിലാളികളില്‍ നല്ളൊരു പങ്കും വിദ്യാസമ്പന്നരായ വിദഗ്ധ തൊഴിലാളികളാവണമെന്നാണ് രാജ്യത്തിന്‍െറ നിലപാട്. മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം വിദേശ തൊഴലാളികളുടെ 19.6 ശതമാനവും അവിദഗ്ധ തൊഴിലാളികളാണ്. ഇത് 2014ലേക്കാള്‍ 21.4 ശതമാനം കുറവുമാണ്. അതേസമയം അര്‍ധവിദഗ്ധ തൊഴലാളികളുടെ എണ്ണം 47.4 ശതമാനത്തില്‍ നിന്ന് 51.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ക്ളീനിങ്, തൂപ്പുകാര്‍, നിര്‍മാണ മേഖലയിലെ ജോലിക്കാര്‍, കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളില്‍ തൊഴിലാളികള്‍ കുറയുന്നത് പ്രകടമാണ്. തൊഴില്‍ രംഗത്ത് അര്‍ധ വിദഗ്ധരുടെ എണ്ണം ഗണ്യമായി കൂടുമ്പോള്‍ തന്നെ 2008 മുതല്‍ രാജ്യത്ത് തൊഴില്‍ പരിചയമില്ലാത്ത തൊഴിലാളികളുടെ എണ്ണം വളരെ കുറഞ്ഞ് വരികയാണെന്ന് മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.
മാനേജര്‍, ടെക്നീഷ്യന്‍ തുടങ്ങി മറ്റു സ്പെഷ്യലിസ്റ്റ് ജോലികള്‍ക്ക് പരിചയസമ്പത്ത് ആവശ്യമായ മേഖലകളിലേക്ക് ഉന്നത പരിചയമുള്ള ആളുകളെ ലഭിക്കുന്നത് കുറഞ്ഞുവരികയാണെന്നും എന്നാല്‍ അര്‍ധ പരിജ്ഞാനമുള്ളവരുടെ എണ്ണം ഗണ്യമായി കൂടിവരികയാണെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു. 2011 മുതല്‍,  തൊഴില്‍ രംഗത്ത്  പരിചയമുള്ളവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഇത് വളരെ കുറഞ്ഞുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2016ഓടെ തൊഴിലാളികളുടെ എണ്ണത്തില്‍ പുനക്രമീകരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ഈ വര്‍ഷാവസാനത്തോടെ 23 ശതമാനം പരിചയ സമ്പന്നരെ തൊഴിലിടങ്ങളില്‍ കൊണ്ട് വരണമെന്ന് ദേശീയ വികസന ആസൂത്രണം ആവശ്യപ്പെടുന്നു. 2015ല്‍ ഇത് 14 ശതമാനം മാത്രമായിരുന്നു. 2010ന്‍െറ അവസാനത്തോടെ ഖത്തറിന് 2022ലെ ലോകകപ്പ് ആതിഥ്യം ലഭിച്ചത് മുതല്‍ തൊഴില്‍ രംഗത്ത് പുതിയ ചുവടുവെപ്പുകളാണ് സര്‍ക്കാര്‍ ആസൂത്രകര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്‍െറ കൗണ്ട് ഡൗണ്‍ ആരംഭിച്ചത് മുതല്‍ രാജ്യത്ത് സജീവമായ നിര്‍മാണ മേഖലയിലേക്ക് വിദേശ തൊഴിലാളികളുടെ കുത്തൊഴുക്കാണ് ഉണ്ടായിക്കൊണ്ടിരുന്നത്. അടുത്ത വര്‍ഷത്തോടെ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ലോകകപ്പിന് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തൊഴില്‍ രംഗത്ത് പരിചയസമ്പത്തില്ലാത്തവരെ ചുരുക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ആസൂത്രണ മന്ത്രാലയം. താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളികളെ ചുരുക്കി, ഉയര്‍ന്ന വരുമാനത്തിലുള്ള പരിചയ സമ്പന്നരായ ആളുകളെ ജോലിയില്‍ നിര്‍ത്തിയാല്‍ സാമ്പത്തിക രംഗത്ത് ഇത് ഉണര്‍വ് ഉണ്ടാക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.