റമദാനില്‍ ഉംറ യാത്രക്കാര്‍ കുറവ്

ദോഹ: റമദാനില്‍ ഖത്തറില്‍ നിന്ന് ഉംറ വിസക്ക് ഡിമാന്‍റ് കുറവാണെന്ന് ഓപറേറ്റര്‍മാര്‍. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കാലമായതിനാല്‍ രാജ്യത്തെ അധിക കുടുംബങ്ങളും യാത്രകള്‍ ഒഴിവാക്കിയതാണ് ഉംറ യാത്രക്കാര്‍ കുറയാന്‍ കാരണമെന്നും ഖത്തറിന് അനുവദിച്ച ഉംറ ക്വാട്ട ഇപ്പോഴും ബാക്കിയാണെന്നും ടൂര്‍ ഓപ്പറേറ്റര്‍ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉംറ വിസ റമദാന്‍ 14 വരെ ലഭ്യമായിരുന്നു. ഉംറ ട്രിപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. സാധാരണ റമദാന്‍െറ തുടക്കത്തില്‍ തന്നെ ഉംറ വിസ സൗകര്യം നിര്‍ത്തിവെക്കാറാണ് പതിവെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച വരെ 24 ഉംറ വിസ തങ്ങള്‍ക്ക് സൗദി അതോറിറ്റി അനുവദിച്ചതായും മറ്റ് ഏജന്‍സികള്‍ക്കും ഇതുപോലെ ലഭ്യമായിട്ടുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഏജന്‍സി വക്താവ് അറിയിച്ചു. 
സാധാരണയായി റമദാന്‍െറ രണ്ട് ദിവസം മുമ്പായി ഉംറ വിസ അനുവദിക്കുന്നത് സൗദി അധികൃതര്‍ നിര്‍ത്തിവെക്കാറാണ് പതിവ്. നിലവില്‍ ഞങ്ങള്‍ക്ക് കുറച്ച് അപേക്ഷകള്‍ ഉണ്ടെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഏജന്‍സി വ്യക്തമാക്കി. ഉംറ വിസക്ക് 1600 റിയാലിനും 2000 റിയാലിനുമിടയിലാണ് ചാര്‍ജ്. 
മറ്റു മാസങ്ങളില്‍ ഇതിന് 1000 റിയാല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ വര്‍ധനവ് സാധാരണ സീസണ്‍ അപേക്ഷിച്ച് നിസാരമാണ്.  എന്നാല്‍ മക്കയിലെയും മദീനയിലെയും താമസചെലവും ഗതാഗത ചെലവും റമദാനില്‍ വര്‍ധിക്കുക പതിവാണ്. 
ദോഹയില്‍ നിന്നും മക്കയിലേക്കും തുടര്‍ന്ന് മദീനയിലേക്കും പിന്നീട് ദോഹയിലേക്കമുള്ള ഗതാഗത ചെലവും കൂടി അടങ്ങിയതാണ് ചാര്‍ജ്. നിലവില്‍ ഖത്തറില്‍ നിരവധി ടൂര്‍ ഓപറേറ്റര്‍മാരാണ് ഉംറ വിപണിയില്‍ സജീവമായിട്ടുള്ളത്. ചില ഓപറേറ്റര്‍മാര്‍ ഉംറയുടെ ഭാഗമായി ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും പൗരാണിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിനും വിവരണങ്ങള്‍ നല്‍കുന്നതിനുമായി ഗൈഡുകളെയും കൂടെ വെക്കാറുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.