കറങ്കഊ ആഘോഷത്തിന് രാജ്യമൊരുങ്ങി

ദോഹ: റമദാനിലെ കുട്ടികളുടെ ആഘോഷമായ കറങ്കഊ കൊണ്ടാടാന്‍ രാജ്യത്തെമ്പാടും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കതാറ, സൂഖ് വാഖിഫ്, ഖത്തര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കറങ്കഊ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. റമദാന്‍ 14ാമത്തെ ദിവസമായ ഞായറാഴ്ച രാത്രിയാണ് ആഘോഷം അരങ്ങേറുക. ഗരന്‍ഗാവു ഗരന്‍ഗാവു... അതൗനല്ലാഹ് യുഅ്തീകും... ബൈതു മക്ക തുവദ്ദീകും... യാ മക്ക... യാ മഅ്മൂറ എന്നീ വരികള്‍ ഉരുവിട്ട് കുട്ടികള്‍ പരമ്പരാഗത വസ്ത്രങ്ങളും ഉരുവിട്ട് വീടുകള്‍ തോറും സമ്മാനങ്ങള്‍ക്കായി കയറിയിറങ്ങും. മിഠായിയും ഡ്രൈഫ്രൂട്ട്സ് ഇനങ്ങളുമാണ് കയ്യില്‍ കരുതുന്ന പ്രത്യേക സഞ്ചികളില്‍ കുട്ടികള്‍ ശേഖരിക്കുക. സ്വദേശി വീടുകള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി ഒരുങ്ങിയിരിക്കും.
കതാറ കള്‍ച്ചറല്‍ വില്ളേജിലാണ് പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്നത്. സംഗീതവും നൃത്തവും പാട്ടുമൊക്കെയായി വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളാണ് കതാറ കള്‍ച്ചറല്‍ വില്ളേജില്‍ ഒരുക്കുന്നത്. ഞായറാഴ്ച രാത്രി എട്ട് മണി മുതല്‍ 11 മണി വരെയാണ് കതാറയിലെ ആഘോഷങ്ങള്‍. ആംഫി തിയറ്ററിനടുത്ത് ആഘോഷങ്ങള്‍ക്കായി പ്രത്യേക വേദി ഒരുക്കുന്നുണ്ട്. സമ്മാനങ്ങള്‍ സ്വീകരിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കതാറയില്‍ ഒരുക്കുന്നുണ്ട്. 
ഖത്തര്‍ ഫൗണ്ടേഷനില്‍ രണ്ടു ദിവസം നേരത്തെയാണ് ആഘോഷങ്ങള്‍. ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഒൗട്ട് ടു ഏഷ്യയുമായി (റോട്ട) സഹകരിച്ച് ഇന്നാണ് കറങ്കഊ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി 7.30 മുതല്‍ അല്‍ ശഖബ് സ്റ്റേഡിയത്തിലാണ് പരിപാടികള്‍. കഥപറയല്‍, മൈലാഞ്ചി അണിയല്‍, പോണി റൈഡ്സ്, ചാക്കില്‍ കയറിയോട്ടം തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് നടക്കുക. പരിപാടില്‍ നിന്ന് ലഭിക്കുന്ന വരുമാനം റോട്ടയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. പേള്‍ ഖത്തറില്‍ സൂഖ് അല്‍ മദീനയില്‍ ഒരുക്കിയിരിക്കുന്ന പരമ്പരാഗത കൂടാരത്തില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണി മുതലാണ് ആഘോഷങ്ങള്‍. കഥ പറയലും ഖുര്‍ആന്‍ വായനയും മൈലാഞ്ചി കോര്‍ണറുകളും ഫേസ് പെയിന്‍റിങും തുടങ്ങി വൈവിധ്യമായ പരിപാടികളാണ് പേളില്‍ ഒരുങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും പരിചയപ്പെടുത്തുന്ന ആഘോഷ പരിപാടിയായാണ് കറങ്കഊ അറിയപ്പെടുന്നത്. ഖത്തറിലും ബഹ്റൈനിലും കറങ്കഊ എന്നറിയപ്പെടുന്ന ഇത് കുവൈത്തിലും സൗദിയിലുമത്തെുമ്പോള്‍ ഖര്‍ഖീആന്‍ എന്നും ഒമാനില്‍ ഖറന്‍ഖിഷൂ എന്നും യു.എ.ഇയില്‍ ഹഖുലൈല എന്നും അറിയപ്പെടുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.