ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് : ഇന്ന് നദാല്‍ -ദ്യോക്കോവിച്ച് കലാശപ്പോര്

ദോഹ: ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ സിംഗിള്‍സ് വിഭാഗം ഫൈനല്‍ പോരാട്ടം പൊടിപാറുമെന്നുറപ്പായി. ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍റ് ടെന്നിസ് കോംപ്ളക്സില്‍ ഇന്ന് നടക്കുന്ന ഫൈനലില്‍ ടോപ് സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് രണ്ടാം സീഡ് താരം സ്പെയിനിന്‍െറ റാഫേല്‍ നദാലുമായി ഏറ്റുമുട്ടും. 
ഫൈനലില്‍ നദാല്‍ ദ്യോക്കോവിച്ചിനെ നേരിടുമ്പോള്‍ നേര്‍ക്കുനേരെയുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം നദാലിനാണ്. ഇരുവരും 48 കളികളില്‍ പോരാടിയപ്പോള്‍ 25 തവണ നദാലിനായിരുന്നു വിജയം. എന്നാല്‍ നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ കണക്കുകള്‍ക്ക് ടെന്നിസ് നിരീക്ഷകര്‍ വിലകല്‍പിക്കുന്നില്ല. ഈ വര്‍ഷത്തെ ആദ്യ കിരീടത്തിലേക്ക് ഇരുവരും ഉറ്റു നോക്കുമ്പോള്‍ തന്നെ വര്‍ഷത്തിലെ ആദ്യ മികച്ച മാച്ചിലേക്കായി ഉറ്റുനോക്കുകയാണ് ടെന്നിസ് ലോകം. 
ചാമ്പ്യന്‍ഷിപ്പിന്‍െറ ഡബിള്‍ വിഭാഗത്തില്‍ കിരീടം സ്പാനിഷ് സഖ്യം സ്വന്തമാക്കി. മാര്‍കോ ലോപസ്-ഫെലിസിയാനോ ലോപസ് സഖ്യമാണ് ജര്‍മന്‍-ആസ്ട്രിയന്‍ സഖ്യമായ ഫിലിപ് പെറ്റ്ഷെനെര്‍-അലക്സാണ്ടര്‍ പായ ജോഡിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6-4, 6-3. ഖത്തര്‍ ടെന്നിസ് ഫെഡറേഷന്‍ ചെയര്‍മാനും ഏഷ്യന്‍ ടെന്നിസ് ഫെഡറേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറുമായ നാസര്‍ ഖുലൈഫി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. 
സെമിയില്‍ ഉക്രൈനിന്‍െറ ഇല്യ മാര്‍ഷങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഈ വര്‍ഷത്തെ ആദ്യ ഫൈനലിലേക്ക് നദാല്‍ ടിക്കറ്റുറപ്പിച്ചത്. സ്കോര്‍ 6-3, 6-4. ഉക്രെയ്ന്‍ താരത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നദാലിന് തന്നെയായിരുന്നു ഇരുസെറ്റിലും മേധാവിത്വം. മാര്‍ഷങ്കോക്കെതിരെ ആറ് എയ്സുകള്‍ തൊടുത്തുവിട്ട നദാല്‍ ഒരു പിഴവ് പോലും വരുത്തിയില്ല. മത്സരം ഒരു മണിക്കൂര്‍ 17 മിനുട്ട് നീണ്ടുനിന്നു. ഇതോടെ നദാല്‍ തന്‍െറ 99ാം ഫൈനലിലേക്ക് കൂടിയാണ് യോഗ്യത നേടിയിരിക്കുന്നത്. 
14 മേജര്‍ ടൂര്‍ണമെന്‍റുകളിലടക്കം 67 കിരീടങ്ങളാണ് നദാലിന്‍െറ ഷോക്കേസിലുള്ളത്. യോഗ്യത നേടി ചാമ്പ്യന്‍ഷിപ്പിനത്തെിയ മാര്‍ഷെങ്കോ നിലവിലെ ചാമ്പ്യനായ ഡേവിഡ് ഫെററെ തോല്‍പിച്ച് ടെന്നിസ് പ്രേമികളെ ഞെട്ടിച്ചായിരുന്നു തുടക്കം കുറിച്ചതെങ്കിലും സെമി വരെയേ അതിനു ആയുസ്സുണ്ടായുള്ളൂ. കഴിഞ്ഞ വര്‍ഷം ആദ്യറൗണ്ടില്‍ തന്നെ അട്ടിമറി തോല്‍വിയില്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായ നദാലിന്  ഇത്തവണ കിരീടനേട്ടത്തിലൂടെ മധുരം നുകരാന്‍ കഴിയുമോയെന്ന് കാത്തിരുന്നു കാണണം. 
രണ്ടാം സെമിയില്‍ മൂന്നാം സീഡ് ചെക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ടോപ്സീഡ് താരം ഫൈനല്‍ ബെര്‍ത്ത് നേടിയത്. 

സ്കോര്‍ 6-3, 7-6. ആദ്യ സെറ്റില്‍ ഉജ്ജ്വല വിജയം നേടാന്‍ ദ്യോക്കോവിച്ചിന് സാധിച്ചെങ്കിലും രണ്ടാം സെറ്റില്‍ ബെര്‍ഡിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി മത്സരം കടുത്തതാക്കി. എന്നാല്‍ അവസാന നിമിഷം നിര്‍ണായ പോയിന്‍റ് നേടിയ സെര്‍ബിയന്‍ താരം രണ്ടാം സെറ്റും നേടുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.