ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക വകുപ്പുമായി സഹകരിച്ച് കതാറ സംഘടിപ്പിക്കുന്ന മഹാസീല്‍ ഫെസ്റ്റിവല്‍ ജനുവരി ഏഴ് മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കതാറയുടെ പുതിയ സംരംഭമാണ് മഹാസീല്‍ ഫെസ്റ്റിവലെന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ദൗത്യവുമായാണ് മഹാസീല്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നതെന്നും കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി പറഞ്ഞു. രാജ്യത്തിന്‍െറ കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന്‍െറയും ദേശീയ കാലിസമ്പത്തിന്‍െറയും ഭക്ഷ്യോല്‍പന്നങ്ങളുടെയും സംരക്ഷണത്തിനും വര്‍ധനവിനുമാവശ്യമായ പിന്തുണ നല്‍കുന്നതിന്‍െറ കൂടി ഭാഗമാണ് അല്‍ മഹാസീല്‍ ഫെസ്റ്റിവലെന്നും കൂടാതെ ഖത്തരി ഫാമുകളുടെ ഉടമസ്ഥര്‍ക്ക് പുതിയ വ്യാപാര അവസരങ്ങള്‍ ഇതിലൂടെ ഉണ്ടാക്കിയെടുക്കലും ഇതിന്‍െറ ഭാഗമാണെന്നും ഡോ. ഖാലിദ് അല്‍ സുലൈതി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി ഏഴ് മുതല്‍ ഏപ്രില്‍ അവസാനം വരെ നീളുന്ന ഫെസ്റ്റിവല്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ നീണ്ടുനില്‍ക്കും. പൊതു അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാകും പ്രവൃത്തി സമയം. വിവിധ കാര്‍ഷിക പരിപാടികള്‍, മത്സരങ്ങള്‍, കാര്‍ഷിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവലിന്‍െറ ഭാഗമായി കതാറയില്‍ നടക്കും. ഖത്തര്‍ ഭക്ഷ്യ ഉല്‍പനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കുകയെന്നതും മഹാസീല്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായി വരുന്നു. രാജ്യത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ചക്ക് മഹാസീല്‍ ഫെസ്റ്റിവല്‍ ശക്തമായ പിന്തുണയേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഫെസ്റ്റിവലിന്‍െറ എല്ലാ ലക്ഷ്യവും നിറവേറ്റാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്കാവശ്യമായ വിവിധ പരിപാടികള്‍ ഫെസ്റ്റിവലില്‍ സജ്ജീകരിച്ചിരിച്ചിരിക്കുന്നുവെന്നും വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് 2000 റിയാല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ സല്‍മാന്‍ അല്‍ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.