ദോഹ: ഖത്തറില്‍ 60 വയസ്സുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നത് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അവസാനിപ്പിച്ചു.
നിലവില്‍ അറുപത് വയസ്സ് കഴിഞ്ഞ വിദേശിയരായ ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ആവശ്യപ്പെട്ടാല്‍ വിസ പുതുക്കി നല്‍കിയിരുന്നു. 60 വയസ്സുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നത് അവസാനിപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ മന്ത്രാലയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തീരുമാനം പുതിയ പ്രവാസി നിയമത്തിന്‍െറ ഭാഗമാണ്. രാജ്യത്ത് സ്വദേശിവല്‍ക്കരണം വ്യാപകമാക്കാനും ഒപ്പം യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്ന് അറിയുന്നു.
അതെസമയം പാര്‍ട്ട്ണര്‍ഷിപ്പില്‍ രാജ്യത്ത് വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് 60 വയസ്സിന്‍െറ കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയുന്നു. രാജ്യത്ത് പുതിയ പ്രവാസി നിയമം കഴിഞ്ഞ ഡിസംബര്‍ 14 മുതലാണ് നടപ്പായത്.
സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെയായതാണ് പുതിയ പ്രവാസ നിയമത്തെ ശ്രദ്ധേയമാക്കുന്നത്. തൊഴിലുടമയും തൊഴിലാളിയും തൊഴില്‍,സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍െറ കീഴില്‍ ഒപ്പുവെക്കുന്ന കരാറിനാണ് ഇപ്പോള്‍ മുന്തിയ പരിഗണന.
തൊഴില്‍ കരാറില്‍ ഒപ്പിട്ട് തൊഴിലില്‍ പ്രവേശിച്ച ആള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് രാജ്യംവിട്ടുപോയാല്‍ ഉടന്‍ തിരിച്ചുവരാന്‍ കഴിയില്ല എന്നതാണ് വ്യവസ്ഥ. ഇത് പുതിയ വിസാനിയമത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.