ബജറ്റിന് അമീറിന്‍െറ അംഗീകാരം;  വമ്പന്‍ പദ്ധതികള്‍ക്ക് 93.2 ബില്യന്‍ റിയാല്‍ 

ദോഹ: 2017 വര്‍ഷത്തെ പൊതു ബജറ്റിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. 170.1 ബില്യന്‍ റിയാലിന്‍െറ ബജറ്റില്‍ രാജ്യത്തെ വമ്പന്‍ പദ്ധതികള്‍ക്കായി 93.2 ബില്യന്‍ റിയാല്‍ വകയിരുത്തിയിട്ടുണ്ട്. അതേസമയം തന്നെ, 28.3 ബില്യന്‍ റിയാലിന്‍െറ കമ്മി ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ പ്രതീക്ഷിക്കുന്ന ചെലവ് 198.4 ബില്യന്‍ റിയാലാണ്. ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയാണ് അടുത്ത വര്‍ഷത്തെ പൊതുബജറ്റ് പ്രഖ്യാപനം നടത്തിയത്. 
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം രാജ്യത്തിന്‍െറ വികസനത്തിന് വഴിവെക്കുന്ന രീതിയിലുള്ള ബജറ്റിനാണ് 2015ലെ രണ്ടാം നമ്പര്‍ നിയമപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു.
സാമ്പത്തികരംഗം, സാമൂഹികം, മാനവികം, പരിസ്ഥിതി എന്നീ നാല് അടിത്തൂണുകളിലായി കേന്ദ്രീകരിച്ചിരിക്കുന്ന വിഷന്‍ 2030 ന്‍െറ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും വിധമാണ് ബജറ്റെന്നും 2016 വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ധനവ് പുതിയ ബജറ്റിലുണ്ടെന്നും അടുത്ത വര്‍ഷത്തെ ബജറ്റ് എണ്ണവിലയിലെ ബാരലിന് 45 ഡോളര്‍ എന്ന നില മുന്നില്‍ കണ്ടുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
രാജ്യത്തെ ചെലവ് മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം കുറവാണെന്നും 2016ല്‍ 202.5 ബില്യന്‍ ആയിരുന്നുവെന്നും 2016ല്‍ 46.5 ബില്യന്‍ റിയാല്‍ ധനക്കമ്മി രേഖപ്പെടുത്തിയിരുന്ന ബജറ്റില്‍ നിന്നും പുതിയ ബജറ്റില്‍ ഇത് കുറഞ്ഞിരിക്കുന്നുവെന്നും 39.1 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നും അല്‍ ഇമാദി പറഞ്ഞു. 
രാജ്യത്തെ വമ്പന്‍ പദ്ധതികള്‍ക്കായി 93.2 ബില്യന്‍ റിയാല്‍ വകയിരുത്തിയിരിക്കുന്നുവെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മാണ പദ്ധതികള്‍ക്കായി വന്‍ തുകയാണ് നീക്കിവെക്കുകയെന്നും പദ്ധതികളുടെ ആകത്തെുക 374 ബില്യന്‍ റിയാലാണെന്നും ഓയില്‍,ഗ്യാസ് സെക്ടറുകളും സര്‍ക്കാര്‍ കമ്പനികളും ഇതില്‍ നിന്നും ഒഴിവാണെന്നും മന്ത്രി അലി ശരീഫ് അല്‍ ഇമാദി വ്യക്തമാക്കി. 2017ല്‍ പുതിയ പദ്ധതികളില്‍ 46.1 ബില്യന്‍ റിയാലിന്‍െറ കരാറുകളില്‍ സര്‍ക്കാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ- ഗതാഗത രംഗത്ത് 25 ബില്യന്‍ റിയാലും 2022 ലോകകപ്പിനായി 8.5 ബില്യന്‍ റിയാലും ആരോഗ്യം, വിദ്യാഭ്യാസം മേഖലകളില്‍ 5.8 ബില്യന്‍, മറ്റു മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 6.8 ബില്യന്‍ റിയാല്‍ ഉള്‍പ്പെടെയാണിതെന്നും അല്‍ ഇമാദി സൂചിപ്പിച്ചു. 
രാജ്യത്തെ വന്‍ വികസന പദ്ധതികള്‍ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സ്വാധീനം  ചെലുത്തുമെന്നും അടുത്ത വര്‍ഷം രാജ്യത്തെ ജി.ഡി.പി 3.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നതെന്നും ഇത് ജി.സി.സിയിലെ ഏറ്റവും വലിയ അളവാണെന്നും വികസന പദ്ധതികള്‍ എണ്ണയിതര മേഖലക്ക് കരുത്ത് പകരുമെന്നും 2016ന്‍െറ ആദ്യ പകുതിയില്‍ ഈ രംഗം 5.8 ശതമാനമെന്ന വന്‍ വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാന മേഖലകളിലെ വന്‍ പദ്ധതികളും പ്രത്യേകിച്ചും ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും ബജറ്റിന്‍െറ സിംഹഭാഗവും രാജ്യത്തിന്‍െറ സുസ്ഥിര വികസനത്തിന് അടിത്തറ പാകുന്ന അടിസ്ഥാന സൗകര്യ-ഗതാഗത വികസനത്തിനാണ് വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.