ദോഹ: ആഗോള ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കുകയും പ്രാദേശിക വ്യാപാരികളെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗമാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. പ്രാദേശികവും അന്താരാഷ്ട്രവുമായ വെബ്സൈറ്റുകള്‍ പരിശോധിക്കുകയും ഭക്ഷ്യവസ്തുക്കളെ ബാധിക്കുന്ന മുന്നറിയിപ്പുകള്‍ കണ്ടത്തെുകയും അവലോകനം ചെയ്യുകയുമാണ് സംഘം ചെയ്യുക.
ഏതെങ്കിലും ഭക്ഷ്യവസ്തുക്കള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി ആരോഗ്യനിയന്ത്രണ വിഭാഗത്തിന് കൈമാറും. തുടര്‍നടപടിയെന്നോണം ഈ വിഭാഗത്തിലെ ‘സഹീബ് -തയ്യാര്‍’ എന്ന സേവനവിഭാഗം പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകളെ ഈ വിവരങ്ങള്‍ ഇ-മെയില്‍ വഴിയോ, വാട്ട്സ് ആപ്പ് വഴിയോ അറിയിക്കുകയും മുന്നറിയിപ്പുള്ള ഭക്ഷ്യവസ്തുക്കള്‍ കടകളില്‍നിന്ന് താല്‍ക്കാലികമായി മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യും. ശേഷം പ്രസ്തുത ഉല്‍പന്നങ്ങളുടെ സാമ്പികളുകള്‍ സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിക്കും.
പുതിയ സംവിധാനം, എളുപ്പത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ സഹായിക്കുമെന്നും മുന്‍കാലങ്ങളിലെപ്പോലെ ഓരോ ഷോപ്പുകളിലും പ്രത്യേകം അറിയിക്കേണ്ടി വരില്ളെന്നും റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റയ്യാന്‍ മുനിസിപ്പാലിറ്റിക്ക് കീഴിലെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളെയും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ തങ്ങളുടെ പക്കലുണ്ട്.
തങ്ങള്‍ അവരുമായി ആശയവിനിമയം നടത്താറുണ്ടെന്നും അവര്‍ പൂര്‍ണമായി സഹകരിക്കാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇംഗ്ളീഷിലാണ് സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്ക് സന്ദേശങ്ങള്‍ അയക്കാറുള്ളത്. ജനങ്ങളുടെ സുരക്ഷക്കായാണ് ഈ നടപടിയെടുത്തിട്ടുള്ളത്.
സൂപ്പര്‍മാര്‍ക്കറ്റുകളിലെ തൊഴിലാളികള്‍ക്കായി സൗജന്യ ശില്‍പശാലയും മുനിസിപ്പല്‍ അധികൃതര്‍ നടത്തിവരാറുണ്ട്. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശിപ്പിക്കുന്നതും കാലാവധി പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍കരണവും നല്‍കിവരുന്നു.
കൂടാതെ സ്കൂളുകള്‍തോറും കുട്ടികള്‍ക്കായി പോഷകാംശം കുറഞ്ഞ ‘ജങ്ക്’ ഫുഡിനെക്കുറിച്ചും കോള പാനീയങ്ങളെക്കുറിച്ചുമുള്ള ബോധവല്‍കരണ പരിപാടികളും നടത്താറുണ്ട്.
റയ്യാന്‍ മുനിസിപ്പാലിറ്റിക്ക് കീഴിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഇംഗ്ളീഷ് അറിയാവുന്ന തൊഴിലാളികള്‍ക്കായി ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൗജന്യ കോഴ്സുകളും ഈ വിഭാഗം നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.