ജി.സി.സി പാര-അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

ദോഹ: ജി.സി.സി പാര അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ രണ്ട് പുതിയ ലോക റെക്കോര്‍ഡുകളോടെയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യദിവസം പിന്നിട്ടത്. ഖത്തറിന്‍െറ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദറും ശരീഫ അല്‍ ഹദ്ദാദും ഉള്‍പ്പെടെ ഒന്നാം ദിവസം 27 കായിക താരങ്ങള്‍ വിവിധയിനങ്ങളില്‍ ചാമ്പ്യന്‍മാരായി. ആദ്യ ഇനമായ പരുഷന്‍മാരുടെ ടി33/34 100 മീറ്ററില്‍  യു.എ.ഇയുടെ മുഹമ്മദ് അല്‍ ഹമ്മാദി സ്വര്‍ണം നേടി.  ഖത്തറിന്‍െറ മുഹമ്മദ് അല്‍ കുബൈസിക്ക് ഈയിനത്തില്‍ വെങ്കലം ലഭിച്ചു. 
കുവൈത്തിന്‍െറ അഹമ്മദ് അല്‍ മുതൈറി ടി33 100 മീറ്റില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 200 മീറ്ററില്‍  ഖത്തറിന്‍െറ ശരീഫ അല്‍ ഹദ്ദാദ് സ്വര്‍ണം നേടി. ലോക റെക്കോര്‍ഡോടെയാണ് ഖത്തറിന്‍െറ അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാദര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയത്. 10.68 മീറ്റര്‍ ദൂരമാണ് അദ്ദേഹം നേടിയത്. ദോഹയില്‍ തന്നെ ഒക്ടോബറില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. സൗദി അറേബ്യയുടെ ആദില്‍ ഹസന്‍ പുരുഷന്‍മാരുടെ 400 മീറ്റില്‍ സ്വര്‍ണം നേടിയത്. യു.എ.ഇയുടെ യഹ്യ അല്‍ ബലൗഷി വെള്ളിയും ബഹ്റൈന്‍െറ സക്കരിയ അബ്ദില്‍അലി വെങ്കലവും നേടി. സ്ത്രീകളുടെ ഡിസ്കസ് ത്രോയില്‍ യു.എ.ഇയുടെ മറിയം അല്‍ മത്രോഷ് സ്വര്‍ണം നേടി. ബഹ്റൈന്‍െറ സഹ്റ അല്‍ കാലിബ് വെള്ളിയും ലതീഫ അല്‍ ശമ്മാരി വെങ്കലവും നേടി. 
ആറ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള 200ഓളം താരങ്ങളാണ് പാര -അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. മേഖലയിലെ വിഭിന്ന ശേഷിയുള്ള കായിക താരങ്ങള്‍ക്ക് പാരലമ്പിക്സ് പോലുള്ള ഉയര്‍ന്ന മത്സരങ്ങളിലേക്കുള്ള അനുഭവ സമ്പത്തുണ്ടാക്കുകയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ലക്ഷ്യം. വര്‍ണശബളമായ ഉദ്ഘാടന ചടങ്ങില്‍ ജി.സി.സി പാര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ മുഹന്നദി, ചാമ്പ്യന്‍ഷിപ്പ് സി.ഇ.ഒ അമീര്‍ അല്‍ മുല്ല തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.  
വിഭിന്ന ശേഷിയുള്ളവരുടെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ഇന്‍റര്‍നാഷനല്‍ പാരലമ്പിക് കമ്മിറ്റി (ഐ.പി.സി), അത്ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 21 മുതല്‍ 31 വരെ  ഖത്തര്‍ സ്പോര്‍ട്സ് ക്ളബിലാണ് നടക്കുന്നത്. അതിന് മുന്നോടിയായാണ് ജി.സി.സി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. 100 രാജ്യങ്ങളില്‍നിന്നായി 1400ഓളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ മുന്‍ ചാമ്പ്യന്മാരും, 11 മാസത്തിനുശേഷം റിയോയില്‍ നടക്കുന്ന 2016 പാരലമ്പിക് ഒളിമ്പിക്സിന് യോഗ്യത നേടാന്‍ മാറ്റുരക്കുന്നവരും അണിനിരക്കും. 
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.