ദോഹ: ദോഹ അബ്ദുല്‍ അസീസില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി കെട്ടിടത്തില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഹെല്‍പ് ഡെസ്കാണ്. ഇതുവരെ 400ലേറെ പരാതികളാണ് ഇവിടെയത്തെിയത്. 2015 ഒക്ടോബറിലാണ് ഇന്ത്യന്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങിയത്. മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരീം അബ്ദുല്ലയാണ് ഇവിലെ ലീഗല്‍ കണ്‍സള്‍ട്ടന്‍റ്. ലഭിക്കുന്ന പരാതികളില്‍ ചിലത് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ കമ്മിറ്റിയിലേക്കും മറ്റു ചിലത് നിയമസഹായത്തിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്കും അയക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എന്‍.എച്ച്.ആര്‍.സിയിലെ സ്വദേശികളായ ലീഗല്‍ കണ്‍സള്‍ട്ടന്‍റുമാരെയാണ് ഏല്‍പിക്കാറുള്ളത്. അവര്‍ തൊഴിലാളികളുടെ സ്പോണ്‍സറുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ പരിശോധിച്ചാണ് കേസിന് തീര്‍പ്പുകല്‍പിക്കുന്നത്. ശമ്പള കുടിശ്ശിക, എക്സിറ്റ് പെര്‍മിറ്റ് നല്‍കാതിരിക്കല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം തുടങ്ങിയ പരാതികളാണ് കൂടുതലും ഇങ്ങനെയത്തെുന്നത്. ഇന്ത്യന്‍ എംബസി, സി.ഐ.ഡി ഡിപ്പാര്‍ട്ട്മെന്‍റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍ തീര്‍പ്പാക്കുന്നത്. നിശ്ചിത തിയതി നല്‍കിയിട്ടും എത്താതിരിക്കുന്ന സ്പോണ്‍സര്‍മാരുടെ കേസുകള്‍ പൊലീസിന് കൈമാറും. ദിവസേന ആറ് പരാതികളെങ്കിലും ലഭിക്കുന്നുണ്ട്. ഇവയില്‍ ചിലത് എംബസിയില്‍ നിന്ന് അയക്കുന്നതാണ്.
നേരിട്ട് പരാതിയുമായി എത്തുന്നവരുമേറെയാണ്. പ്രവാസികള്‍ക്ക് ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളെ എളുപ്പത്തില്‍ സമീപിക്കാനായി എന്നതാണ് ഹെല്‍പ് ഡെസ്ക് കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടമെന്ന് കരീം അബ്ദുല്ല പറഞ്ഞു. 55691333 എന്ന നമ്പറില്‍ ഹെല്‍പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.