പരീക്ഷണങ്ങള്‍ ഇസ്ലാമിന് ഭീഷണിയല്ല -ഖാലിദ് മൂസ നദ്വി

ദോഹ: വര്‍ത്തമാനകാലത്ത് പലതരത്തിലുള്ള ആക്രമണങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അവയൊന്നും തങ്ങള്‍ക്ക് ഭീഷണിയാണെന്ന വിശ്വാസം ഇസ്ലാമിക ലോകത്തിനില്ളെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ഖാലിദ് മൂസ നദ്വി അഭിപ്രായപ്പെട്ടു. ഇത്തരം ആക്രമണങ്ങളും പരീക്ഷണങ്ങളും വിശ്വാസിയുടെ മാറ്റ് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇസ്്ലാം വലിയ ഭീഷണി നേരിടുകയാണെന്ന് ആശങ്കപ്പെടുന്നവരുടെ വിശ്വാസത്തില്‍ ദൗര്‍ബല്യം കടന്ന് കൂടിയതയാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍മഹ്മൂദ് ഇസലാമിക് കള്‍ച്ചറല്‍ സെന്‍റര്‍-ഫനാര്‍ ‘ഇസ്ലാമിക സമൂഹം ദൗത്യവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സലത്ത ജദീദിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ അസ്സമാന്‍ മസ്ജിദില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ഇസ്ലാം ഏതെങ്കിലും പള്ളി പൊളിക്കുന്നതിലൂടെയോ ബീഫ് നിരോധിക്കുന്നതിലൂടെയോ തകരുന്നതല്ല. മാനവ ലോകത്തിനാകമാനമുള്ള ഈ ദര്‍ശനം എന്നെന്നും നിലനില്‍ക്കുന്നതാണ്. അല്ലാഹുവിന്‍െറ കല്‍പനകള്‍ അംഗീകരിച്ച് ജീവിക്കാന്‍ തയ്യാറായാല്‍ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന എത് പ്രശ്നങ്ങളും നേരിടാന്‍ ഇസ്ലാമിക സമൂഹത്തിന് സാധിക്കും. ഇതിനുള്ള തെളിവുകളാണ് പ്രവാചക ശിഷ്യന്‍മാരില്‍ നാം കാണുന്നത്.  വിശ്വാസം ദൃഢമാകുമ്പോള്‍ അതിന് മുമ്പില്‍ വരുന്ന ഏത് പരീക്ഷണങ്ങളെയും  സന്തോഷത്തോടെതാണ് വിശ്വാസി നേരിടുക. ഇതിനുളള ഉദാഹരണങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ നിരവധിയാണ്. മനുഷ്യരെ അടിമകളാക്കി വെച്ച് ലോകത്തെ അടക്കിഭരിച്ചരുടെ അന്തപ്പുരങ്ങളില്‍ തന്നെ അവരുടെ അന്ധകര്‍ വളര്‍ന്നുവന്നതായാണ് ചരിത്രം വ്യക്തമാക്കുന്നത്. ഈജിപ്തിന്‍െറ പരമോന്നത ഭരണാധികാരിയായി വാണ ഫറോവ പ്രഖ്യാപിച്ചത് താനാണ് ദൈവമെന്നായിരുന്നു. ഇസ്രായേല്‍ സമൂദായത്തെ നിഷ്കരുണം കൊന്നൊടുക്കാന്‍ ഒരു മടിയുമില്ലാതിരുന്ന ഫറോവയുടെ അന്ത്യത്തിന് കാരണക്കാരനായ മൂസ വളര്‍ന്നത് അദ്ദേഹത്തിന്‍െറ കൊട്ടാരത്തില്‍ തന്നെയാണ്.  പ്രവാചകന്‍മാര്‍ മരണപ്പെട്ടാലും കൊല്ലപ്പെട്ടാലും അത് ഇസ്ലാമിനെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ളെന്നാണ് ഇസ്ലാം പഠിപ്പിച്ചത്. പ്രവാചകന്‍ മുഹമ്മദ് കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പരന്നപ്പോള്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തം ഇതാണ് വ്യക്തമാക്കുന്നത്. മുഹമ്മദ് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പിന്തിരിഞ്ഞ് പോവുകയോ, എന്ന് ഖുര്‍ആന്‍ ചോദിക്കുന്നതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കാതെ അതീജീവിക്കാന്‍ കഴിയുമെന്ന വിശ്വാസം മൗഢ്യമാണെന്നും ഖാലിദ് മൂസ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.ടി ഫൈസല്‍ സ്വാഗതം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.