മസ്കത്ത്: വ്യാജ സ്പെയർ പാർട്സുകൾ നിർമിച്ച് വിപണനം നടത്തിവന്ന സ്ഥലത്ത് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പരിശോധന. പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെ നടത്തിയ പരിശോധനയിൽ 40 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പഴകിയ സ്പെയർ പാർട്സുകളും മറ്റും ശേഖരിച്ച് പുനർനിർമിച്ച് പുതിയതായി വിൽപന നടത്തുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്. വൻകിട എണ്ണക്കമ്പനികളടക്കം 35 ഒാളം സ്ഥാപനങ്ങൾ ഇവരുടെ ഉപഭോക്താക്കളായി ഉണ്ടായിരുന്നതായും അതോറിറ്റി വാണിജ്യ വഞ്ചനാ വിഭാഗം മേധാവി അൽ ഫാദിൽ ബിൻ നസീർ അൽ യഹ്മദി പറഞ്ഞു.
കൺസ്ട്രക്ഷൻ, സിവിൽ എൻജിനീയറിങ്, എണ്ണ, ഹെവി എക്യുപ്മെൻറ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് ആവശ്യമായ സ്പെയർപാർട്സുകളും ലോഹ ഉൽപന്നങ്ങളുമെല്ലാം കൃത്രിമമായി നിർമിച്ച് വിൽപന നടത്തുന്ന സ്ഥാപനം പ്രവർത്തിക്കുന്നതായ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് നസീർ അൽ യഹ്മദി പറഞ്ഞു. മൂന്നാഴ്ചയോളം നീണ്ട അന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തുന്നത്. പരിശോധനാ സമയത്ത് ഇവിടെയുണ്ടായിരുന്ന വിവിധ രാജ്യക്കാരായ 40 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയുമെല്ലാം ഉപയോഗിച്ച ഘടക ഭാഗങ്ങളും മറ്റും ഉപയോഗിച്ച് പുതിയതെന്ന് തോന്നിപ്പിക്കുന്ന സാധനങ്ങൾ നിർമിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
ഉപയോഗിച്ചതാണെന്ന് തിരിച്ചറിയാതിരിക്കാൻ സീരിയൽ നമ്പറുകളും മറ്റ് അടയാളങ്ങളും പെയിൻറടിച്ച് മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. തുടർന്ന് പുതിയതാണ് എന്നുപറഞ്ഞ് കമ്പനികൾക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. പിടിയിലായവർ കുറ്റം സമ്മതിച്ചതായും മൂന്ന് വർഷമായി ഇൗ സ്ഥാപനം വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തി വരുന്നുണ്ടെന്നും അൽ യഹ്മദി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്തതിന് ഒപ്പം യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ഘടക ഭാഗങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ചില തൊഴിലാളികൾ തൊഴിൽ നിയമം ലംഘിക്കുകയും ചെയ്തിട്ടുണ്ട്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അൽ യഹ്മദി പറഞ്ഞു.
കമ്പനിയുടെ പ്രവൃത്തി വ്യാജമോ കേടുവന്നതോ ആയ ഉൽപന്നങ്ങളുടെ വിൽപന ശിക്ഷാർഹമാക്കുന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഏഴാമത് ആർട്ടിക്കിളിെൻറ ലംഘനമാണെന്ന് അതോറിറ്റി കൺസ്യൂമർ സർവിസസ് ആൻഡ് മാർക്കറ്റ് കൺട്രോൾ വിഭാഗം വൈസ് ചെയർമാൻ ഉമർ ബിൻ ഫൈസൽ അൽ ജഹ്ദമി പറഞ്ഞു. കമ്പനിക്കെതിരെയും നിയമ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.