മസ്‌കത്ത്: ഒമാന്റെ വിനോദസഞ്ചാര മേഖക്ക് പുതിയൊരു മുഖച്ഛായ നൽകുന്ന ‘റവാസി’ സംയോജിത ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. മസ്‌കത്ത് ഗവർണറേറ്റിലെ ജബൽ ബൗഷർ മലനിരകളിൽ വിഭാവനം ചെയ്യുന്ന ഈ ബൃഹദ് പദ്ധതിക്കായി പൈതൃക-ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു. ഏകദേശം 558 ദശലക്ഷം ഒമാനി റിയാലാണ് പദ്ധതിയുടെ ആകെ നിക്ഷേപം. ഏകദേശം 9.93 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലുള്ള മനോഹരമായ മലനിരകളിലാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
മസ്‌കത്ത് നഗരത്തിന്റെ പനോരമിക് കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലുള്ള താമസസൗകര്യങ്ങൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും. പ്രകൃതിരമണീയമായ പശ്ചാത്തലവും തണുപ്പുള്ള കാലാവസ്ഥയും പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. അടുത്ത 15 വർഷത്തിനുള്ളിൽ നാല് ഘട്ടങ്ങളിലായാണ് ‘റവാസി’ പൂർത്തിയാക്കുക. ഒമാന്റെ പ്രകൃതിദത്തമായ ഭൂപ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൈ-ആൾട്ടിറ്റ്യൂഡ് ടൂറിസം രാജ്യത്ത് അവതരിപ്പിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും പർവതപ്രദേശത്തിന്റെ പ്രകൃതിഭംഗിയും പരമാവധി പ്രയോജനപ്പെടുത്തും.
ചെഡി ഗ്രൂപ്പുമായി സഹകരിച്ച് അത്യാധുനിക ഹോട്ടലുകളും ലക്ഷ്വറി വില്ലകളും ഇതിന്റെ ഭാഗമായി നിർമിക്കാൻ പദ്ധതിയുണ്ട്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലുള്ള ഡിസൈനും ധാരാളം പച്ചപ്പും പദ്ധതിയുടെ സവിശേഷതയാണ്. മസ്‌കത്തിലെ ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക, ഒമാനി പൗരന്മാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഈ സംയോജിത ടൂറിസ്റ്റ് പദ്ധതിയിൽ സ്വദേശികൾക്കും വിദേശികൾക്കും വസ്തുവകകൾ സ്വന്തമാക്കാനുള്ള അനുമതിയുണ്ടായിരിക്കുമെന്നറിയുന്നു. മസ്‌കത്ത് നഗരത്തിന് അഭിമുഖമായി നിൽക്കുന്ന ഈ മലനിരകളിലെ വികസനം ഒമാന്റെ ടൂറിസം ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.