മസ്കത്ത്: യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ട പരിഹാരം നൽകും. പദ്ധതി മൂലം സ്വത്തുക്കളെ ബാധിക്കുന്ന പൗരൻമാർ സാമ്പത്തിക നഷ്ടപരിഹാരവും ഭൂമിയുടെ മൂല്യനിർണയവും സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഡയറക്ടറേറ്റ് സന്ദർശിക്കണമെന്ന് വടക്കൻ ബാത്തിനയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് ആവശ്യപ്പെട്ടു
റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക ഉപയോഗങ്ങൾ ഉൾപ്പെടുന്ന ബാധിത പ്ലോട്ടുകൾക്ക് സമയബന്ധിതമായ നടപടികൾ ഉറപ്പാക്കാൻ ഭൂവുടമകളുടെ സാന്നിധ്യം ആവശ്യമാണ്. മേയ് 18 മുതൽ 30 വരെയുള്ള ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ അവലോകന പ്രക്രിയ നടക്കും. പദ്ധതി ബാധിക്കപ്പെട്ട ഭൂമിയുടെ യഥാർഥ സ്വത്തുടമസ്ഥാവകാശ രേഖകൾ, ഭൂവുടമയുടെ വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, അനന്തരാവകാശമോ മരണമോ സംഭവിച്ചാൽ അതിന്റെ നിയമപരമായ രേഖകൾ ഭൂവുടമകൾ കൊണ്ടുവരണമെന്ന് മന്ത്രാലയം അറിയിച്ചു. ഭൂവുടമക്ക് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യങ്ങളിൽ, സാധുവായ ഒരു പവർ ഓഫ് അറ്റോർണി ഹാജരാക്കണം.
അതേസമയം, ഒമാനിലെ സുഹാറിനെയും യു.എ.ഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിലിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിന് മണ്ണുമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒമാന്റെ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയർ ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ടു തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല. ഏറ്റവും നൂതന സാങ്കേതിക വിദ്യകളായിരുക്കും നിർമാണത്തിനായി ഉപയോഗിക്കുക.അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യാവസായിക മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ എളുപ്പവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുന്നതിലൂടെ ടൂറിസം വ്യവസായത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും.
ഒരു ട്രെയിൻ യാത്രയിൽ 25,000 ടണ്ണിലധികം സാധാരണ ചരക്കോ അല്ലെങ്കിൽ 270 ലധികം സ്റ്റാൻഡേർഡ് കണ്ടെയ്നറുകളോ കയറ്റി അയക്കാൻ സാധിക്കും. മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ഇതിലൂടെ കാർബൺ ബഹിർഗമനം 10 മടങ്ങ് കുറക്കാമെന്നും പദ്ധതിയിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചരക്ക് ഗതാഗത രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നതിലും കുറവുവരും. രണ്ടു രാജ്യങ്ങളിലെയും അഞ്ച് പ്രധാന തുറമുഖങ്ങളെയും നിരവധി വ്യാവസായിക, സ്വതന്ത്ര മേഖലകളെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പരമ്പരാഗത കര ഗതാഗത രീതികളെ അപേക്ഷിച്ച് ഷിപ്പിങ് ചെലവിൽ 40 ശതമാനത്തിന്റെ കുറവു വരുത്തുമെന്നാണ് കണക്ക്കൂട്ടുന്നത്.
യാത്ര സമയങ്ങളിൽ 50 ശതമാനത്തിലേറെ ലാഭിക്കാനുകമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.ഈ മാറ്റം കാറുകളുടെയും ട്രക്കുകളുടെയും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറക്കുക മാത്രമല്ല, കൂടുതൽ സുസ്ഥിരമായ ഷിപ്പിങ് രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമ്മിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.