ലോകകപ്പ് മുന്നൊരുക്കം വിലയിരുത്താനായി ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ചേർന്ന യോഗം
മസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ നടത്തിയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിലായിരുന്നു യോഗം ചേർന്നത്. ഇതിന്‍റെ ഭാഗമായി സ്റ്റിയറിങ് കമ്മിറ്റിയുടെ ഉദ്യോഗസ്ഥർ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മാധ്യമ പ്രഫഷനലുകളുമായി കൂടിക്കാഴ്ച നടത്തി.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ലോകകപ്പിനോടനുബന്ധിച്ച് ഫാൻസുകാരെ സ്വീകരിക്കാനുള്ള പരിപാടികൾ, അവർക്കുള്ള സൗകര്യങ്ങൾ, പാക്കേജുകൾ, ടൂറിസം പരിപാടികൾ, പ്രമോഷനൽ കാമ്പയിനുകൾ എന്നിവ യോഗം ചർച്ച ചെയ്തു.സഞ്ചാരികളെ ആകർഷിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ 'ഹാഫ്ടൈംഫോർ ഒമാൻ' എന്നപേരിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയം മത്സരം നടത്തുന്നുണ്ട്. ദേശീയ ട്രാവൽ ഓപറേറ്റർ പ്ലാറ്റ്‌ഫോം ആയ visitoman.om വഴി സൗജന്യ ടിക്കറ്റ് ലഭിക്കുന്നതിന് ഒമാൻ എയറുമായി സഹകരിച്ചാണ് മത്സരം നടത്തുക.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന മത്സരത്തിലൂടെ സുൽത്താനേറ്റിൽ സൗജന്യമായി അവധിക്കാലം ആസ്വാദിക്കാനുള്ള അവസരമാണ് ലഭിക്കുകയെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമാനിന് പുറത്തുള്ള ആരാധകരെ ലക്ഷ്യമിട്ടുള്ള മത്സരം ലോകകപ്പ് മത്സരങ്ങളുടെയും ഇടവേളയിലായിരിക്കും നടത്തുക.ലോകകപ്പ് സമയത്ത് ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഫുട്‌ബാൾ ഫാൻസ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങളും അവർ അവലോകനം ചെയ്തു.
നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരിക്കും ഫാൻ ഫെസ്റ്റിവൽ പരിപാടികൾ. ഫുട്ബാൾ ആരാധകരെയും അവരുടെ കുടുംബങ്ങളെയും ലോകകപ്പുമായി അടുപ്പിക്കുന്നതിന് ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒ.സി.ഇ.സിയുടെ ഗാർഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. ഖത്തറിലേക്ക് ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിനായി കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുമെന്ന് ഒമാൻ എയറിലെ ഗവൺമെന്റ് അഫയേഴ്‌സ് സീനിയർ ഡയറക്‌ടർ ഡോ. ഖാലിദ് ബിൻ അബ്ദുൽ വഹാബ് അൽ ബലൂഷി അറിയിച്ചിട്ടുണ്ട്.
സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനായി മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഹയ്യ കാർഡുള്ളവർക്ക് അപേക്ഷിക്കാവുന്ന വിസക്ക് 60 ദിവസത്തെ കാലാവധിയായിരിക്കും ഉണ്ടാകുക.മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. മേഖലയിൽ ആദ്യമായെത്തിയ ലോകമാമാങ്കത്തെ അതിന്‍റെ എല്ലാവിധ പ്രൗഢിയോടുംകൂടി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സുൽത്താനേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.