മസ്കത്ത്: കൈനിറയെ ആനുകൂല്യങ്ങളുമായി രാജ്യത്തെ ഫ്രീസോണുകളിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ ഒരുങ്ങുന്നു. നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശമാണ് ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടത്. 25 വർഷത്തേക്ക് കോർപറേറ്റ് നികുതിയിളവ്, സ്വകാര്യ വരുമാന നികുതിയിൽ പൂർണമായ ഇളവ് എന്നിവക്ക് ഒപ്പം മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഒാഫിസും വിവിധ വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള വെയർഹൗസുകളും വാടകക്ക് തുടങ്ങിയ ആനുകൂല്യങ്ങളാണ് വിദേശ നിക്ഷേപകർക്കായി ‘അസിയാദ്’ മുന്നിൽ വെക്കുന്നത്. ചരക്കു ഗതാഗത രംഗത്ത് ഒമാനെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ട് സർക്കാർ രൂപവത്കരിച്ച ഹോൾഡിങ് കമ്പനിയാണ് അസിയാദ്.
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ഒപ്പം ഇൻവെസ്റ്റ്മെൻറ് ഇൻസെൻറിവുകൾ, നികുതിയിളവുകൾ, പെർമിറ്റുകൾക്കും ലൈസൻസുകൾക്കുമുള്ള ലഘുവായ നടപടിക്രമങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളാണ് വിദേശ നിക്ഷേപകർക്ക് ലഭിക്കുക. ഒമാൻ വിഷൻ 2040െൻറയും ചരക്കു ഗതാഗത രംഗത്തെ കർമപദ്ധതിയുടെയും ഭാഗമായി സ്വദേശി, വിദേശി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ഒപ്പം സ്വദേശി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്തിക്കുന്നതിന് ഇൻറഗ്രേറ്റഡ് ലോജിസ്റ്റിക്സ് സംവിധാനം രൂപപ്പെടുത്തുന്നതിെൻറയും ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്ന് അസിയാദ് അറിയിച്ചു. ഇതുവഴി സുൽത്താനേറ്റിലെ ഫ്രീസോണുകളിലെ മത്സരാത്മകത വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം 120 നിക്ഷേപ പദ്ധതികളാണ് സുഹാർ, സലാല ഫ്രീസോണുകളിലായുള്ളത്. വിവിധ വ്യവസായ, ചരക്കുഗതാഗത പദ്ധതികളാണ് ഇവ. 3.7 ശതകോടി റിയാലാണ് നിക്ഷേപ പദ്ധതികളുടെ മൂല്യം. മെറ്റൽസ്, പെട്രോകെമിക്കൽസ്, ഭക്ഷ്യോൽപന്നം തുടങ്ങിയ മേഖലകളിലായി 44 വ്യവസായങ്ങളാണ് സലാല ഫ്രീസോണിൽ ഉള്ളതെന്ന് സി.ഇ.ഒ ഒമാർ അൽ മെഹ്രീസി പറഞ്ഞു. ലിവയിലെ പ്ലാസ്റ്റിക് ഇൻഡസ്ട്രീസ് കോംപ്ലക്സിൽ ഉൽപാദിപ്പിക്കുന്ന പോളി എതിലീൻ ഉൽപന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ ആകർഷിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് സുഹാർ ഫ്രീസോൺ സി.ഇ.ഒ അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.