മസ്കത്ത്: തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ ജലാൻ ബനീ ബൂഅലിയിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗമായ മത്സ്യബന്ധന മേഖലയാണ് ദേശീയ സാമ്പത്തിക മേഖലക്കും കരുത്തുപകരുന്നത്.
അതോടൊപ്പം, പ്രദേശത്തെ ജനങ്ങൾക്ക് മികച്ച തൊഴിൽ അവസരങ്ങളാണ് മത്സ്യബന്ധന മേഖല നൽകുന്നത്. അറേബ്യൻ കടൽതീരത്ത് നീണ്ടുകിടക്കുന്ന ബൂഅലിയിലെ 180 കിലോമീറ്റർ തീര മേഖലയിൽ 22 തീരദേശ ഗ്രാമങ്ങളാണുള്ളത്. ഒമാനിലെതന്നെ പ്രധാന ഫിഷിങ് ഹാർബറിലൊന്നായ അൽഅഷ്കറ ബൂഅലി വിലായത്തിലാണ്. വൻതോതിലുള്ള മത്സ്യ കയറ്റുമതി ഉൾെപ്പടെയുള്ളവയുമായി ബൂഅലിയിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനം ബന്ധപ്പെട്ടുകിടക്കുന്നു.
മത്സ്യവിഭവ മന്ത്രാലയവും നിരവധി പദ്ധതികളാണ് വിലായത്തിൽ നടപ്പാക്കുന്നതെന്ന് മന്ത്രാലയം ഡയറക്ടർ സാലിം സുൽത്താൻ അൽ അറൈമി പറഞ്ഞു. സമയബന്ധിതമായി ലൈസൻസുകൾ പുതുക്കിനൽകുക, മത്സ്യബന്ധന രംഗത്ത് നവീന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, കയറ്റിയയക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥിതി വിവരങ്ങൾ ശേഖരിക്കുക, മീൻപിടിത്തക്കാർക്ക് മാർഗ നിർദേശവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങി വിലായത്തിെല 5591 മീൻപിടിത്തക്കാർക്കും 2846 ബോട്ടുകൾക്കും 199 ഉരുകൾക്കും 670 ലൈസൻസുള്ള മത്സ്യവാഹക വാഹനങ്ങൾക്കും ആവശ്യമായ സേവനങ്ങളൊരുക്കുന്നതിൽ കർമനിരതമാണ് ഡയറക്ടറേറ്റ്.
ഉൽപാദനം, കയറ്റുമതി എന്നീ മേഖലകളിലും മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. പ്രദേശത്ത് ജനങ്ങൾക്ക് മത്സ്യമേഖലയിൽ മറ്റു വാണിജ്യ അവസരങ്ങളും മന്ത്രാലയം ഒരുക്കുകയാണ്. ബോട്ടുകൾ, എൻജിനുകൾ മറ്റു മീൻപിടിത്ത ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സ്വദേശികൾക്ക് മാത്രമാണ് സഹായങ്ങൾ ചെയ്യുകയെന്നും മന്ത്രാലയം പറഞ്ഞു. മത്സ്യബന്ധനം നടത്തുന്നവരെ സഹായിക്കാൻ നിരവധി ഹാർബറുകളും കടൽപ്പാലങ്ങളും സർക്കാർ നിർമിച്ചിട്ടുണ്ട്. മത്സ്യമേഖലയിൽ പുരോഗതിക്കായി ഫാക്ടറികളും കമ്പനികളും നിർമിക്കാൻ സ്വകാര്യ മേഖലയെ മന്ത്രാലയം സഹായിക്കുന്നുണ്ട്. ഇത് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും വരുമാനം വർധിക്കാനും കാരണമായിട്ടുണ്ട്.
വിലായത്തിൽ 30ൽപരം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഒമാനിലെ പ്രധാന മത്സ്യബന്ധന മേഖലയായ ലഷ്കറയിലെ ഹാർബർ ഏറെ സൗകര്യമുള്ളതാണ്. ബോട്ടുകൾ അടുപ്പിക്കാനും കടലിൽ ഇറക്കാനുമൊക്കെ മികച്ച സംവിധാനമാണ് ഇവിടെയുള്ളത്. ബോട്ടുകളിൽ ഇന്ധനം നിറക്കാനുള്ള സ്റ്റേഷനുകൾ, മത്സ്യങ്ങൾ പുറത്തേക്കെത്തിക്കാനുള്ള ഗതാഗത സൗകര്യം, മത്സ്യം സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഡയറക്ടറേറ്റ് ഉറപ്പുനൽകുന്നുണ്ട്. രാജ്യത്തിെൻറ പ്രധാന വരുമാനമാർഗമായ മത്സ്യമേഖലയിൽനിന്ന് കൂടുതൽ വിദേശനാണ്യം നേടാനും പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.