മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബും അൽ ബാജ് ബുക്സും ചേർന്ന് ഇന്ത്യൻ എംബസിയുടെ രക്ഷാക ർതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് പുസ്തകോത്സവത്തിന് കൊടിയിറങ്ങിയത് വൻ ജനപ ങ്കാളിത്തത്തോടെ. ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവം ശനിയാഴ്ച രാത്രി വരെ നീണ്ടു. ഇന്ത്യ ൻ സോഷ്യൽ ക്ലബിനു കീഴിലെ ഭൂരിഭാഗം ഭാഷാവിഭാഗങ്ങളും അവരുടെ ശ്രദ്ധേയ കൃതികൾ മേളയിൽ അവതരിപ്പിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷത്തിന് അനുബന്ധമായി നടത്തിയ പുസ്തകോത്സവം ഗാന്ധി സാഹിത്യ കൃതികളാൽ സമ്പന്നമായിരുന്നു.
നവമാധ്യമ കാലത്ത് വായന മരിക്കുന്നു എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതായിരുന്നു മേളയിലേക്ക് ഒഴുകിയെത്തിയ ജനം. ഗാന്ധി സാഹിത്യത്തിന് പുറമെ ഫിക്ഷൻ, നോൺ ഫിക്ഷൻ, സെൽഫ് ഇംപ്രൂവ്മെൻറ് വിഭാഗങ്ങളിലെ പുസ്തകങ്ങൾ നന്നായി വിറ്റുപോയെന്ന് അൽ ബാജ് ബുക്ക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനത്തോളം അധികവിൽപന നടന്നതായാണ് കണക്കുകൾ. ശനിയാഴ്ച രാത്രി പുസ്തകോത്സവം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എത്തിയ 80 വയസ്സുകാരിയായ ഉത്തരേന്ത്യക്കാരി പുസ്തകോത്സവം പടർത്തിയ ആവേശത്തിന് തെളിവാണ്. ഫിക്ഷൻ/നോൺ ഫിക്ഷൻ വിഭാഗങ്ങളിലെ നല്ലൊരു ശേഖരം സ്വന്തമാക്കിയാണ് അവർ മടങ്ങിയത്. ഏറെ ദൂരം സഞ്ചരിച്ചാണ് ഇവർ മേളക്ക് എത്തിയതെന്നും ഷൗക്കത്തലി പറഞ്ഞു.
രണ്ടു വർഷങ്ങളിലെ പൊതുജനപങ്കാളിത്തം കണക്കിലെടുത്ത് അടുത്ത വർഷം മുതൽ വിപുലമായ രീതിയിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുക. ഒമാനു പുറമെ എല്ലാ ജി.സി.സി രാജ്യങ്ങളിലെ സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന വിവിധതരം സാഹിത്യ പരിപാടികൾ, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള എഴുത്തുകാരെ സംഘടിപ്പിച്ചുള്ള സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള സാഹിത്യ മത്സരങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തി ജയ്പുർ സാഹിത്യോത്സവം മാതൃകയിലായിരിക്കും സംഘടിപ്പിക്കുക. ഒമാനിലെ ഇന്ത്യൻ സമൂഹത്തിനു പുറമെ മറ്റ് രാജ്യക്കാരെയും മേളയിൽ എത്തിക്കാൻ വിവിധ രാജ്യങ്ങളിലെ എംബസികളുടെ സഹായവും തേടുമെന്ന് ഷൗക്കത്തലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.