മസ്കത്ത്: ഒമാനിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ നഗരങ്ങളിൽ ഒന്നാണ് ബഹ്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒമാനി നാഗരികതയുടെയും പൈതൃകത്തിെൻറയും നിരവധി ശേഷിപ്പുകൾ ബഹ്ലയിലും പരിസരത്തുമായി ഇന്നും കാണാൻ കഴിയും. പരമ്പരാഗത ഒമാനി വാസ്തുശൈലിയിൽ വളരെ മികച്ച രീതിയിൽ പണിതീർത്ത കെട്ടിടങ്ങളുടെയും മറ്റും ശേഷിപ്പുകൾ പുരാതന കാലത്ത് ഒമാനികളുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് സന്ദർശകരോട് വിളിച്ചുപറയുന്നു. ബഹ്ലയിലെ നൂറ്റാണ്ട് പഴക്കമുള്ള ജനവാസ കേന്ദ്രമാണ് ഹറാത്ത് അന്നദ്വ. ബഹ്ല കോട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് വിലായത്തിെൻറ മധ്യഭാഗത്തായാണ് ഇൗ ഗ്രാമം.
പുരാതനകാലത്ത് ഇൗ ഗ്രാമത്തിെൻറ പേര് ബദ്വ എന്നായിരുന്നെന്ന് ഇവിടത്തെ മസ്ജിദിലെ വഖഫ് രേഖകൾ പറയുന്നു. കളിമണ്ണ് കൊണ്ടുണ്ടാക്കിയ 70 വീടുകളാണ് ഇവിടെയുള്ളതെന്ന് ബഹ്ലയിലെ ചരിത്ര ഗവേഷകനായ സക്കരിയ ബിൻ ആമിർ അൽ ഹിമിമി പറഞ്ഞു. പഴയ ഒമാനി വാസ്തുൈശലിയിൽ ആഡംബരങ്ങളും അലങ്കാരങ്ങളുമില്ലാതെയാണ് ഇൗ വീടുകൾ നിർമിച്ചിട്ടുള്ളത്. ഇൗ വീടുകളിൽ പലതിെൻറയും ശേഷിപ്പുകളാണ് ഇന്നുള്ളത്. സബ്ബാഹത്ത് എന്നു പേരുള്ള ഏഴു കവാടങ്ങളാണ് ഇൗ ഗ്രാമത്തിലേക്ക് ഉണ്ടായിരുന്നത്. ഇൗ കവാടങ്ങളിലെ മരത്തിെൻറ വാതിലുകൾ രാത്രി കാലങ്ങളിൽ അടച്ചിടുന്നതായിരുന്നു പതിവ്. അൽ മൈത എന്ന പേരിലുള്ള ഫലജ് ഗ്രാമത്തിെൻറ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. ഇതിൽനിന്നാണ് ഗ്രാമീണർ ശുദ്ധജല ആവശ്യങ്ങൾ നിർവഹിച്ചുപോന്നിരുന്നത്. തുണിത്തരങ്ങളുടെ ഉൽപാദനത്തിന് പേരുകേട്ട സ്ഥലമായിരുന്നു ഇവിടം.
കമ്പിളിനൂലും ചണവും ഉപയോഗിച്ചാണ് ഇവർ സ്വദേശികൾ ഉപയോഗിച്ചിരുന്ന തുണിത്തരങ്ങൾ നെയ്തിരുന്നത്. ഗ്രാമത്തിലെ അൽ അറാസ മേഖലയിൽ 40 നെയ്ത്ത് ഉപകരണങ്ങൾ ഉണ്ടായിരുന്നു. ഖൽഫാൻ ബിൻ സാലിം അൽ മുആദി എന്ന കവിയുടെ ജന്മദേശം കൂടിയാണ് ഇവിടം. അന്നത്തെ ഒമാൻ ഭരണാധികാരി സുൽത്താൻ ഫൈസൽ ബിൻ തുർക്കി അൽ സൈദിനെ പ്രകീർത്തിച്ച് ഇദ്ദേഹമെഴുതിയ കവിതകൾ പ്രശസ്തമാണ്. ബഹ്ലയിലെ പബ്ലിക് ലൈബ്രറി സ്ഥിതി ചെയ്യുന്നതും ഹറാത്ത് അന്നദ്വയിലാണ്. ഒമാനിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറികളിൽ ഒന്നായ ഇത് 1996ൽ ഇവിടത്തെ ചെറിയ മുറിയിലാണ് തുടങ്ങിയത്. പിന്നീട് അൽ മുസ്തഗ്ഫർ മേഖലയിലെ ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.