മസ്കത്ത്: ഒമാനിൽ ഉഷ്ണതരംഗം കടുക്കുന്നു എന്നതിന്റെ സൂചനയായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) റിപ്പോർട്ട് പ്രകാരം, ഖുറിയാത്ത് മേഖലയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്- 46.6 ഡിഗ്രി സെൽഷ്യസ്. തലസ്ഥാന നഗരമായ മസ്കത്തിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. മഹൂത്- 45.9 ഡിഗ്രി സെൽഷ്യസ്, സുഹാർ- 45.0 ഡിഗ്രി സെൽഷ്യസ്, ഫഹൂദ്- 44.7 ഡിഗ്രി സെൽഷ്യസ്, ദിമ വതയീൻ- 45.0 ഡിഗ്രി സെൽഷ്യസ്എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്. കടുത്ത ചൂടിനൊപ്പം അൽ വുസ്ത, ബുറൈമി, ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിൽ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് ഇതേപടി തുടരാനോ അല്ലെങ്കിൽ വർധിക്കാനോ സാധ്യതയുള്ളതിനാൽ പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഒമാനിൽ ഉച്ചസമയത്തെ പുറംജോലികൾക്കുള്ള വിലക്ക് അടുത്തമാസത്തോടെ നിലവിൽ വരും. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണ മേഖല, കാർഷിക മേഖല തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ നടപടി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലിടങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾ ആവശ്യമായ പെർമിറ്റുകൾ മുൻകൂട്ടി വാങ്ങിയിരിക്കണം. തൊഴിലാളികൾക്ക് ആവശ്യത്തിന് വിശ്രമവേളകൾ നൽകുക, കുടിവെള്ളം ഉറപ്പാക്കുക, ഹീറ്റ് സ്ട്രെസ്സിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ ബോധവൽക്കരണം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.