മസ്കത്ത്: ന്യൂനമർദം ബാധിക്കുന്നതിനാൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് എർലി വാണിങ് സെന്റർ അറിയിച്ചു. ആലിപ്പഴം വർഷിക്കും. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുകയെന്ന് ഒമാൻ മെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഒമാന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും. ശനിയാഴ്ച വടക്ക്-തെക്ക് ശർഖിയ, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. വിവിധ ഇടങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഞായറാഴ്ച മസ്കത്ത്, തെക്കൻ ബാത്തിന, ബുറൈമി, വടക്ക്-തെക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴയും കാറ്റുമാണ് ലഭിക്കുക. 30 മുതൽ 120 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 36 മുതൽ 81കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക.
വടക്കൻ ബാത്തിന, മുസന്ദം, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയും കിട്ടിയേക്കും. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും തിങ്കളാഴ്ച മഴ കേന്ദ്രീകരിക്കുക.
30 മുതൽ 120 മില്ലിമീറ്റർ ലഭിച്ചേക്കും. മണിക്കൂറിൽ 36 മുതൽ 81കി.മീറ്റർ വേഗതയിൽ കാറ്റും വീശും. മുസന്ദം അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.