ഐ.എസ്.സി കേരള വിങ് ഈയാഴ്ച സലാലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെയും കലാസന്ധ്യയുടെയും പരിപാടികൾ കൺവീനർ ഡോ.ഷാജി പി.ശ്രീധർ വിശദീകരിക്കുന്നു
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് യുവജനങ്ങളെ പങ്കെടുപ്പിച്ച് യുവജനോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25, 26 ദിവസങ്ങളിൽ നടക്കുന്ന യുവജനോത്സവത്തിന് വ്യാഴം വൈകീട്ട് ഏഴിന് ക്ലബ് മൈതാനിയിൽ നടക്കുന്ന കലാസന്ധ്യയോടെ തുടക്കമാകും.
പ്രസിദ്ധ നാടൻ പാട്ടുകാരി പ്രസീത ചാലക്കുടി വേദിയിലെത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സലാലയിലെ കലാകാരന്മാരുടേതുൾപ്പടെ രണ്ടര മണിക്കുർ സ്റ്റേജ് ഷോ ഉണ്ടായിരിക്കും.
ഒക്ടോബർ 25, 26 തീയതികളിലായി നടക്കുന്ന യുവജനോത്സവത്തിൽ 20ലധികം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഈ വർഷം മലയാളികൾക്കു പുറമെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും മത്സരിക്കാൻ അവസരമുണ്ട്. 17 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും മത്സരങ്ങൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടായിരിക്കും. ജോലിത്തിരക്കിൽ കലാ ബന്ധങ്ങൾ നാട്ടിൽ ഉപേക്ഷിച്ചവർക്ക് അത് തേച്ചുമിനുക്കിയെടുക്കാനുള്ള അവസരമാണ് യുവജനോത്സവം. നല്ല പ്രതികരണമാണ് യുവജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് വിങ് കൺവീനർ ഡോ. ഷാജി പി.ശ്രീധർ പറഞ്ഞു.
ലളിതഗാനം, നാടൻ പാട്ട്, കരോക്കെ ഗാനം, നാടക ഗാനം, സിനിമാറ്റിക് ഡാൻസ്, മറ്റു രചന മത്സരങ്ങൾ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ കോ കൺവീനർ സനീഷ്, ട്രഷറർ സയ്യിദ് ആസിഫ്, കൾചറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഒബ്സർവർ രമേഷ് കുമാർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ബൈറ ജ്യോതിഷ്, ബാബു കുറ്റ്യാടി, എ.കെ. പവിത്രൻ, അനീഷ് റാവുത്തർ, കൃഷ്ണദാസ് എന്നിവരും സംബന്ധിച്ചു.
സൗജന്യ കല സന്ധ്യയിലേക്കും യുവജനോത്സവ മത്സരങ്ങളിലേക്കും മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.