ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ അന്തിമ ഘട്ടത്തിൽ; മന്ത്രി പീയൂഷ് ഗോയൽ മസ്കത്തിൽ

മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. ചർച്ചകൾ ഏതാണ്ട് പൂർത്തിയായതായാണ് റിപ്പോർട്ട്. കരാറിൽ ഒപ്പിടുകയെന്ന ഘട്ടമാണ് ഇനിയുള്ളത്.

അതേസമയം, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മസ്കത്തിൽ എത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനൊന്നാമത് ജോയിന്റ് കമീഷൻ മീറ്റിങിൽ (ജെ.സി.എം) പങ്കെടുക്കാനാണ് ഗോയൽ മസ്‌കത്തിലെത്തിയിരിക്കുന്നത്. അദ്ദേഹം ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫുമായും കൂടിക്കാഴ്ച നടത്തി.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഒമാൻ വാണിജ്യ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പീയൂക്ഷ് ഗോയൽ എക്സിൽ കുറിച്ചു. ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ചയിൽ വന്നതായി അദേഹം പറഞ്ഞു.   


ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും തമ്മിലുള്ള സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തിനായി ഗോയലിനൊപ്പം ബിസിനസ്സ് പ്രതിനിധി സംഘം എത്തുന്നുണ്ട്.

2023-24 ൽ ഒമാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 8.9 ശതകോടി ഡോളറാണ്. ഇന്ത്യയുടെ കയറ്റുമതി 4.2 ശതകോടി ഡോളറും ഇറക്കുമതി 4.5 ശതകോടി ഡോളറുമാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്ന പേരിലറിയപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങളുടെയും ചരക്കുകളുടെ നികുതി കുറക്കുകയും സാമ്പത്തിക മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൊത്തത്തിലുള്ള വ്യാപാരം വർധിപ്പിക്കുകയും ചെയ്യും. 2023ൽ സുൽത്താന്റെ ഇന്ത്യാ സന്ദർശനത്തോടെയാണ് കരാറിന് കൂടുതൽ ഗതിവേഗം പകർന്നത്. ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2023 ഡിസംബറിൽ എഫ്‌.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാറു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക പ്രാരംഭ യോഗം നവംബർ 20ന് ആണ് ചേർന്നത്. തുടർന്ന് നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകളും നടന്നു. ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.

ഇന്ത്യയിൽ നിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നു. ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്. ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍ നിന്നാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്.ടി. എ കരാറിലൂടെ ഈ ഉത്പന്നങ്ങള്‍ക്ക് അധിക നേട്ടമുണ്ടാകില്ല.ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി മേഖലയിൽ യു.എ.ഇയുമായി 2022 മെയ് മാസത്തിൽ സമാനമായ രീതിയിൽ ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.

Tags:    
News Summary - India-Oman Free Trade Agreement in final stages; Minister Piyush Goyal in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.