ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയെ വരവേൽക്കുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് (ഇടത്ത്), അൽബറക കെട്ടാരത്തിൽ ഇരുവരും തമ്മിൽനടന്ന കൂടിക്കാഴ്ചയിൽനിന്ന്
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും മസ്കത്തിലെ അൽ ബറക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സാഹചര്യങ്ങളും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകളിലൂടെയും ധാരണകളിലൂടെയും അന്തിമ കരാറിലെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഇരു രാജ്യങ്ങളും മുന്നോട്ട് വെച്ചത്.
ഒമാൻ പ്രതിനിധികളായി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അറ്റ് ലാർജ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി എന്നിവർ പങ്കെടുത്തു. ഈജിപ്ത് പ്രതിനിധികളായി പ്രസിഡന്റിന്റെ ഓഫിസ് ചീഫ് മേജർ ജനറൽ അഹമ്മദ് അലി മുഹമ്മദ്, വിദേശകാര്യ-കുടിയേറ്റ മന്ത്രി ഡോ. ബദർ അബ്ദുൽ ആതി, പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടർ കൗൺസിലർ ഒമർ മർവാൻ, ഒമാനിലെ ഈജിപ്ഷ്യൻ അംബാസഡർ യാസർ ഷാബാൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.