മസ്കത്ത്: ഖരീഫ് സീസണോടനുബന്ധിച്ച് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ദോഫാർ) സംഘടിപ്പിക്കുന്ന ദോഫാർ സാമ്പത്തിക സമ്മേളനം ആഗസ്റ്റ് 21, 22 തീയതികളിലായി നടക്കും. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിലാണ് പരിപാടി. ടൂറിസം, ബിസിനസ്, സാമ്പത്തിക, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദോഫാർ ഗവർണറേറ്റിന്റെ സാധ്യതകൾ അവതരിപ്പിക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി ഒമാനി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും സമാന്തരമായി നടക്കും.
ഇതര രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒമാനി കമ്പനികൾക്ക് സാമ്പത്തിക ഫോറം മികച്ച അവസരമായിരിക്കും തുറന്നിടുകയെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ദോഫാർ) ചെയർമാൻ എൻജിനീയർ ഹുസൈൻ ഹുതൈത്ത് അൽ ബതഹാരി പറഞ്ഞു. ദോഫാറിലെ നിർമാണം, ലോജിസ്റ്റിക്‌സ്, ടൂറിസം, ഖനനം, ഭക്ഷണം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും സമ്മേളനം നടത്തുക.
രാജ്യത്തെ ബിസിനസ് അന്തരീക്ഷം പ്രയോജനപ്പെടുത്തിയ കമ്പനികളുടെ വിജയഗാഥകൾ നേരിട്ട് ആസ്വദിക്കാനുള്ള അവസരവും പങ്കെടുക്കുന്നവർക്ക് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോറം ഗൾഫ് സഹകരണ കൗൺസിൽ, ഈജിപ്ത്, ലബനാൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള ബിസിനസുകാരെ ആകർഷിക്കുമെന്നാണ് കരുതുന്നത്. ബഹുരാഷ്ട്ര, കൺസൾട്ടിങ് കമ്പനികൾ, നിക്ഷേപ ഫണ്ടുകൾ, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ, ഒമാനിലെ സർക്കാർ മേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥർ എന്നിവയെ പ്രതിനിധാനം ചെയ്ത് 150ലധികം പേർ ഫോറത്തിൽ പങ്കെടുക്കും. നിക്ഷേപ അവസരങ്ങൾ തുറന്നുകാണിക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാരെ പങ്കെടുപ്പിച്ച് പ്രത്യേക സെഷനും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും.
പൈതൃക വിനോദസഞ്ചാര മന്ത്രാലയം, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കുമുള്ള പബ്ലിക് അതോറിറ്റി, കൃഷി മന്ത്രാലയം, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ (മദയ്ൻ), ഊർജ, ധാതു മന്ത്രാലയം, സലാല തുറമുഖം, ക്രെഡിറ്റ് ഒമാൻ, അസ്യാദ് ഗ്രൂപ്പും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റി, പെട്രോളിയം ഡെവലപ്മെന്‍റ് ഒമാൻ, തൊഴിൽ മന്ത്രാലയം, നാമ ഗ്രൂപ് എന്നിവയുൾപ്പെടെ നിരവധി സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ദോഫാർ സാമ്പത്തിക സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.