ഒമാനിൽ വിവിധയിടങ്ങളിൽ ഒരുക്കിയ ക്രിസ്മസ് അലങ്കാരത്തിന്റെ ദൃശ്യങ്ങൾ
മസ്കത്ത്: ലോകത്തിന് സമാധാനത്തിന്‍റെ സന്ദേശം പകർന്ന് ക്രിസ്തുമത വിശ്വാസികൾ വ്യാഴാഴ്ച ക്രിസ്മസിനെ വരവേൽക്കും. ഒമാനിലെ വിവിധ ഇടവകകളിലും ചർച്ചുകളിലും പൊലിമയോടെ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. റൂവിയിലെ ചർച്ച് കോംപ്ലക്സിലെ കാത്തലിക്, സി.എസ്. ഐ, മാർത്തോമ, യാക്കോബായ, മാർഗ്രിഗോറിയസ് ചർച്ചുകളിലും ഗാല, സുഹാർ, സലാല തുടങ്ങിയയിടങ്ങളിലെ ചർച്ചുകളിലും ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായി പ്രത്യേക പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു. ആഘോഷത്തിന്‍റെ ഭാഗമായി പള്ളികളിൽ സന്ധ്യ നമസ്കാരവും കുരുത്തോലകൾ ജ്വലിപ്പിക്കുന്ന ചടങ്ങായ തീജ്വാല ശുശ്രൂഷയും നടന്നു. ഓശാന പെരുന്നാളിന് വിശ്വാസികൾക്ക് നൽകിയ കുരുത്തോലകൾ ഒമ്പത് മാസം വീട്ടിൽ സൂക്ഷിച്ച ശേഷം പള്ളിയിൽ തിരിച്ചേൽപ്പിക്കുന്ന ചടങ്ങാണ് തീ ജ്വാലാ ശുശ്രൂഷ. വിശുദ്ധ കുർബാനയും പള്ളികളിൽ സ്നേഹ വിരുന്നും നടന്നിരുന്നു.
ക്രിസ്മസിന്‍റെ ഭാഗമായ വീട് സന്ദർശനം, സമ്മാനങ്ങൾ കൈമാറൽ തുടങ്ങിയ ചടങ്ങുകൾ വരും ദിവസങ്ങളിൽ നടക്കും. കലാപരിപാടികളും കരോളുകളും പള്ളി അങ്കണങ്ങളിൽ നേരത്തെ നടന്നിരുന്നു. ആഘോഷത്തിന്‍റെ ഭാഗമായി വീടുകളും താമസ ഇടങ്ങളും നക്ഷത്രങ്ങളും വിളക്കുകളും കൊണ്ട് വിശ്വാസികൾ ദിവസങ്ങൾക്കു മുന്നെ അലങ്കരിച്ചിരുന്നു. ക്രിസ്മസ് ട്രീയും പുൽക്കൂടുകളും ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. സംഘടനകളുടെയും കൂട്ടായ്മകളടെയുംനേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കും.
വിപണിയിലും ക്രിസ്മസ് സജീവമായിരുന്നു. ക്രിസ്മസിലെ പ്രധാന ഇനമായ കേക്കുകൾക്ക് വൻ ഡിമാന്റാണ് ഈ വർഷവും അനുഭവപ്പെടുന്നത്. രുചി വൈവിധ്യത്തിലുള്ള കേക്കുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഒമാനിലെ എല്ലാ ബേക്കറികളും ക്രിസ്മസ് കേക്കുമായി രംഗത്തുണ്ട്. പ്ലം കേക്കുകൾക്കാണ് ഡിമാൻഡ് കൂടുതലുള്ളത്.
ക്രിസ്മസ് ആഘോഷത്തിന് ഹോട്ടലുകളിലും ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഹോട്ടലുകളും ക്രിസ്മസ് പാക്കേജുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ ഇനം ഭക്ഷ്യവിഭവങ്ങളും കരോൾ അടക്കമുള്ള ആഘോഷ പരിപാടികളും ഒക്കെ അടങ്ങുന്നതാണ് പാക്കേജുകൾ. ക്രിസ്മസ് അവധി ദിവസത്തിലായതിനാൽ ക്രിസ്മസ് ആഘോഷങ്ങൾ വാരാന്ത്യ അവധി വരെയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.