മസ്കത്ത്: ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെൻറിൽ ഒമാന് തുടർച്ചയായ രണ്ടാം തോൽവി. സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി വൈകി നടന്ന രണ്ടാമത്തെ മത്സരത്തിൽ മലേഷ്യയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒമാൻ പരാജയപ്പെട്ടത്. ഉദ്ഘാടന ദിവസം ജപ്പാനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ച മലേഷ്യയുടെ രണ്ടാമത്തെ ജയമാണ് ഒമാനെതിരായുള്ളത്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഒമാനെ മറുപടിയില്ലാത്ത 11 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
കളിയുടെ 26ാം മിനിറ്റിൽ മുഹമ്മദ് ഫർഹാൻ അൻസാരിയിലൂടെയാണ് മലേഷ്യ ആദ്യ ഗോൾ നേടിയത്. 34ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഒമാൻ താരം റഷാദ് അൽ ഫസാരി ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ നില തുല്യമായി. കളിയുടെ അവസാന പാദത്തിലാണ് മലേഷ്യ മറ്റു രണ്ടു ഗോളുകൾ നേടിയത്. 46ാം മിനിറ്റിൽ തേങ്കു അഹമ്മദ് താജുദ്ദീൻ തേങ്കുവിെൻറ മനോഹരമായ റിവേഴ്സ് സ്റ്റിക്ക് ഗോളിലൂടെ മലേഷ്യയുടെ ലീഡ് ഉയർത്തി. രണ്ട് മിനിറ്റിന് ശേഷം ഫൈസൽ സാരി അടുത്ത ഗോളിലൂടെ ജയം ഉറപ്പിച്ചു. തിങ്കളാഴ്ച ദക്ഷിണ കൊറിയയുമായാണ് മലേഷ്യയുടെ അടുത്ത മൽസരം. ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഒമാനി ഗോൾ കീപ്പർ ഫഹദ് അൽ നുഫൈലിയാണ് ഹീറോ പ്ലെയർ ഒാഫ് ദി മാച്ച്.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 12ാം മിനിറ്റിൽ അജാസ് അഹമ്മദ് ആണ് പാകിസ്താനു വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ടാം പാദത്തിലെ 14ാം മിനിറ്റിൽ ഉമർ ഭട്ടും കളിയുടെ 40ാം മിനിറ്റിൽ മുഹമ്മദ് റിസ്വാൻ സീനിയറും ആണ് പാകിസ്താന് വേണ്ടി അടുത്ത രണ്ടു ഗോളുകൾ നേടിയത്. 53ാം മിനിറ്റിലാണ് ദക്ഷിണ കൊറിയ ഒരു ഗോൾ തിരിച്ചടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.