മസ്കത്ത്: ഹൈമക്കടുത്ത് വാഹനാപകടത്തിൽ മലയാളിയടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂർ ചേർപ്പ് ഉൗരകം അമ്പലത്തിന് സമീപം ചക്കേടത്ത് വീട്ടിൽ പ്രദീപ് മേനോൻ (48) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും പാകിസ്താനിയുമാണ് മരിച്ച മറ്റുള്ളവർ. മസ്കത്തിൽനിന്ന് ഏകദേശം 500ലധികം കി.മീറ്റർ ദൂരെ ഹൈമയിൽനിന്ന് മുഹൈസിനയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. സംഭവസമയം മഞ്ഞുണ്ടായിരുന്നു. പാക്കിസ്താൻ സ്വദേശി ഒാടിച്ച ട്രെയിലർ കാറിൽ വന്നിടിക്കുകയായിരുന്നെന്നാണ് അറിയാനായത്. വാദി കബീറിൽ അലുമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തിവരുകയായിരുന്നു പ്രദീപ് കുമാർ. ജോലി ആവശ്യാർഥം മുഹൈസിനയിലേക്ക് പോവുകയായിരുന്നു മൂവരും. പ്രദീപും ബംഗ്ലാദേശിയും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പാകിസ്താൻ സ്വദേശി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. പരേതനായ പ്രഭാകരെൻറയും സരസ്വതി ടീച്ചറുടെയും മകനാണ് പ്രദീപ്. ഭാര്യ ബിന്ദു. ഒരു മകനുണ്ട്. മസ്കത്തിലായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. 20 വർഷത്തോളമായി പ്രദീപ് ഒമാനിലുണ്ട്. ഹൈമ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ ഇപ്പോഴുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ഹൈമയിലും പരിസരത്തും മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന വലിയ അപകടമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യമൻ സ്വദേശികളും ആറ് ഒമാനികളും മരിച്ചിരുന്നു. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഒരു വാഹനം എതിർദിശയിൽനിന്ന് വരുകയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ആഗസ്റ്റ് നാലിന് ഹൈമയിൽ കാറുകൾ കൂട്ടിയടിച്ച് ഷാർജയിൽനിന്ന് സലാലയിലേക്ക് പോവുകയായിരുന്ന പാകിസ്താനി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചിരുന്നു. തിങ്കളാഴ്ചത്തെ അപകടത്തോടെ ഹൈമയിലും പരിസരത്തും ഇൗ മാസമുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. സലാലയിലേക്കുള്ള പ്രധാന റോഡിൽനിന്ന് മാറിയാണ് അപകടം നടന്നത്. ഒറ്റവരിപാതയായ ആദം-തുംറൈത്ത് റോഡിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പൊലീസ് കഴിഞ്ഞമാസം അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.