ഇൗ കാലവും കടന്നുപോകുമെന്ന് കോവിഡ് പ്രതിസന്ധിയുടെ തുടക്കകാലത്തും മൂർധന്യത്തിലും നാം സ്വയവും പരസ്പരവും പറഞ്ഞിരുന്നു. ആത്മവിശ്വാസം തകർന്നുപോകാതിരിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു ഇൗ ആശ്വാസവാക്ക്. കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ ഗൾഫ് രാജ്യമാണ് കുവൈത്ത്. കർശന നിയന്ത്രണങ്ങളുടെയും ലോക് ഡൗണിെൻറയും നാളുകൾ പിന്നിട്ട് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുകയാണ് കുവൈത്തും.
മാസങ്ങളോളം നിശ്ചലമായി കിടന്ന കടവീഥികളിലും മാളുകളിലും റോഡുകളിലും തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. വിദ്യാലയങ്ങൾ കൂടി തുറന്ന് പ്രവർത്തിക്കുന്നതോടെ കുറേക്കൂടി തിരക്കിലമരും. കോവിഡ് മഹാമാരി നിരവധിപേരുടെ ജീവിതവും ജീവിതമാർഗവും ഇല്ലാതാക്കി. കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിച്ചവരാണ് പ്രവാസികൾ. ഇടുങ്ങിയ മുറികളിൽ മരണഭയത്തിൽ താമസിച്ചിരുന്ന പ്രവാസികളുടെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല.
പതിനായിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടമായി. കച്ചവടക്കാരാണ് ഏറ്റവും പ്രതിസന്ധിയിലായത്. ഉറ്റവർക്കും ഉടയവർക്കും അവസാനമായി ഒരുനോക്കു കാണാൻ പോലും കഴിയാതെ ആയിരക്കണക്കിന് പ്രവാസികൾ മണലാരണ്യത്തിൽ അലിഞ്ഞുചേർന്നു. പണവും പദവിയും കൊണ്ട് സമാധാനവും സന്തോഷവും സുരക്ഷിതത്വവും വാങ്ങാനാകില്ലെന്ന് ഇൗ സമയം തെളിയിച്ചു.
കോവിഡ് പരത്തിയത് പ്രവാസികളാണെന്ന 'കണ്ടെത്തൽ' ആയിരുന്നു സ്വന്തം നാട്ടിൽ അഭയം തേടിയ പ്രവാസിയുടെ കരണത്തേറ്റ ആദ്യ പ്രഹരം. ഗൾഫുകാരെ കണ്ടാൽ ആളുകൾ മാറിനടന്നു. അനുഭാവപൂർവമായ സമീപനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടക്കത്തിൽ സ്വീകരിച്ചില്ല. പ്രവാസികളുടെ വിയർപ്പിെൻറ വിലയെക്കുറിച്ചുള്ള പറച്ചിലുകളോട് നാട് നീതി കാണിച്ചില്ല.
യാത്രാ അനിശ്ചിതത്വം നീങ്ങി ഗൾഫ് രാജ്യങ്ങൾ വീണ്ടും പഴയ പ്രതാപം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. 1200ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ കുവൈത്തിൽ കോവിഡ് ബാധിതരായുള്ളത്. ഇതിൽതന്നെ 130ൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽതന്നെ മുപ്പതോളം പേർക്ക് മാത്രമാണ് ഗുരുതരാവസ്ഥ. പ്രതിദിന കേസുകൾ അമ്പതോളമായി ചുരുങ്ങി.
രോഗമുക്തി നൂറിനു മുകളിലുണ്ട്. രോഗമുക്തിയും പുതിയ കേസുകളും ഇപ്പോഴത്തെ നിരക്കിൽ തുടരുകയുമാണെങ്കിൽ ഒരു മാസത്തിനകം രാജ്യം കോവിഡ് മുക്തമായേക്കും. അങ്ങനെ ആ ദുരിതകാലത്തെ പ്രവാസികൾ അതിജയിക്കുകയാണ്. കുറച്ചുകാലം കൂടി ജാഗ്രത പുലർത്തണമെന്ന അധികൃതരുടെ അഭ്യർഥന നമുക്ക് പൂർണാർഥത്തിൽ സ്വീകരിക്കാം. കോവിഡിനെതിരായ പോരാട്ടത്തിൽ ത്യാഗ മനസ്സോടെ കഠിനാധ്വാനം ചെയ്ത ആരോഗ്യപ്രവർത്തകരെ എക്കാലവും നന്ദിയോടെ ഒാർക്കണം. കുവൈത്തിൽ അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും എക്കാലവും ഒാർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.