കുവൈത്ത് സിറ്റി: വിസ നടപടികളുടെ ഭാഗമായി വിദേശികളുടെ ആരോഗ്യ പരിശോധന നടത്തുന്ന ശുവൈഖിലെ വിദേശികളുടെ മെഡിക്കൽ സെന്ററിൽ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് സന്ദർശനം നടത്തി.
കനത്ത തിരക്ക് മൂലം സന്ദർശകർ പ്രയാസപ്പെടുന്നതായ വാർത്തകളുടെ പശ്ചാത്തലത്തിലാണ് സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയം അധികൃതർ സന്ദർശനം നടത്തിയത്. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ, പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ സഈദാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. മെഡിക്കൽ ടെസ്റ്റ് സെന്റർ നൽകുന്ന സേവനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഗാർഹികത്തൊഴിലാളികൾക്ക് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒന്നുവരെയും മറ്റു തൊഴിലാളികൾക്ക് ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയുമായി സന്ദർശന സമയം പരിഷ്കരിക്കാൻ തീരുമാനിച്ചു. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ച് വരെയുമായിരുന്നു ഷിഫ്റ്റ്.
തിരക്ക് ഒഴിവാക്കുന്നതിനായി, സന്ദർശകരോട് അവരുടെ മുൻകൂർ റിസർവേഷൻ അനുസരിച്ച് നിശ്ചിത സമയത്ത് തന്നെ പരിശോധനക്കെത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിദേശ തൊഴിലാളികൾ മെഡിക്കൽ ടെസ്റ്റ് എടുക്കുന്ന കേന്ദ്രങ്ങളിലെ രൂക്ഷമായ തിരക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയും ചർച്ചയായിരുന്നു. വേനൽകാലം പരിഗണിച്ച് ആവശ്യമായ ശീതീകരണ സംവിധാനങ്ങളോട് കൂടിയ കാത്തിരിപ്പ് മുറികൾ സജ്ജീകരിക്കുമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.