സുരക്ഷാപരിശോധന തുടരുന്നു; 55 പേർ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാപരിശോധനകൾ തുടരുന്നു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസം 55 പേർ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജലീബ് അൽ ഷുയൂഖ്,അൽറായ്,ജഹ്‌റ പ്രദേശങ്ങളിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തുടർച്ചയായ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ കൂടുതൽ. ഇവരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. രാജ്യത്ത് സുരക്ഷാപരിശോധനകൾ ശക്തമാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശമുണ്ട്.

നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യാ അസന്തുലിതാവസ്ത ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെയും മറ്റു മേഖലകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം എന്നിവ പരിശോധകൾക്കുണ്ട്.

പൊതു സുരക്ഷാ കാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്. ഈമാസം നടത്തിയ പരിശോധനയിൽ 700 ഓളം പ്രവാസികൾ അറസ്റ്റിലായിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന 15 വ്യാജ റിക്രൂട്ട്‌മെന്റ് ഒഫീസുകൾക്കെതിരെയും നടപടി ഉണ്ടായി.

ദിവസ വേതനത്തിൽ ജോലി ചെയ്തിരുന്നവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർ എന്നിവരെയും വ്യാപകമായി കണ്ടെത്തി. സാൽമിയ, ഫഹാഹീൽ, ഷുവൈഖ് ഇൻഡസ്ട്രിയൽ, ഹവല്ലി, ഖൈത്താൻ, മഹ്ബൂല, ഖുറൈൻ മാർക്കറ്റ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് അബ്ദലി കാർഷിക മേഖലയിൽ നടത്തിയ പരിശോധനയിൽ നൂറുക്കണക്കിന് പേരാണ് പിടിയിലായത്.

Tags:    
News Summary - Security inspection continues- 55 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.