കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫിലിപ്പീൻസ് പിൻവലിച്ചു. ഇരു രാജ്യങ്ങളും അടുത്തിടെ ഒപ്പുവെച്ച തൊഴിൽ കരാറിെൻറ തുടർച്ചയായാണിത്. ഫിലിപ്പീൻസ് സർക്കാറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായതായി ഫിലിപ്പീൻസ് ഔദ്യോഗിക വക്താവ് ഹാരി റോക്കെ സ്ഥിരീകരിച്ചു.
ഫിലിപ്പീൻസ് വാർത്താ ഏജൻസികളുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. വിലക്ക് എടുത്തുമാറ്റിയതോടെ 20,000 തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിൽ പകുതി വിദഗ്ധ തൊഴിലാളികളും ബാക്കി അവിദഗ്ധ തൊഴിലാളികളുമാണ്. തീരുമാനം ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങൾ ശരിയായ ദിശയിലാക്കുന്നതിെൻറ ആദ്യ പടിയാണെന്ന് ഫിലിപ്പീൻസ് പാർലമെൻറ് അംഗം സോണി അൻജറ അഭിപ്രായപ്പെട്ടു.
പുതിയ ഉത്തരവിനെ ഫിലിപ്പീൻസ് റിക്രൂട്ടിങ് ഏജൻസികൾ സ്വാഗതം ചെയ്തു. എന്നാൽ, വിലക്ക് കാലത്ത് കുവൈത്തിൽ ലഭിക്കേണ്ടിയിരുന്ന 5000 മുതൽ 8000 വിദഗ്ധ തൊഴിലവസരങ്ങൾ രാജ്യത്തിന് നഷ്ടമായിട്ടുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസികൾ പറഞ്ഞു. പുതുതായി അയക്കുന്ന തൊഴിലാളികൾക്ക് കുവൈത്തിനെ കുറിച്ച ധാരണയും തൊഴിൽ പരിശീലനവും നൽകുമെന്ന് റിക്രൂട്ടിങ് ഏജൻസികളെ ഉദ്ധരിച്ച് ഫിലിപ്പീൻസ് സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.