കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭ രൂപവത്കരിച്ച ശേഷം പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ സന്ദർശിച്ച് മന്ത്രിമാരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്ത് കൈമാറി. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകിയതിന് പുറമെ വനിത പ്രാതിനിധ്യം വർധിച്ചതാണ് പുതിയ മന്ത്രിസഭയുടെ പ്രത്യേകത. നിലവിലെ മന്ത്രിസഭയിലെ തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് അതേ വകുപ്പിൽ സ്ഥാനം നിലനിർത്തിയപ്പോൾ പാർപ്പിടകാര്യ മന്ത്രിയായി ജിനാൻ മുഹ്സിൻ കൂടി എത്തി.
പ്രതിരോധ മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ്, എണ്ണ മന്ത്രി ഇസ്സാം മർസൂഖ്, ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി, പൊതുമരാമത്ത് മന്ത്രി അബ്ദുറഹ്മാൻ അൽ മുതവ്വ, മന്ത്രിസഭാകാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല, പാർപ്പിടകാര്യ മന്ത്രി യാസിർ അബൽ, വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ഫാരിസ്, നീതിന്യായ മന്ത്രി ഫാലിഹ് അസബ് എന്നിവർക്ക് സ്ഥാനം നഷ്ടമായി. ധനമന്ത്രി അനസ് അൽ സാലിഹ് മന്ത്രിസഭയുടെ ചുമതലയിലേക്ക് മാറി. നായിഫ് അൽ ഹജ്റുഫ്, ഡോ. ബാസിൽ ഹമൂദ് ഹമദ് അസ്സബാഹ്, ബകീത് ശിബീബ് അൽ റഷീദി, ജിനാൻ മുഹ്സിൻ റമദാൻ, ഹമീദ് മുഹമ്മദ് അൽ അസ്മി, ഹുസ്സാം അബ്ദുല്ല അൽ റൂമി, ആദിൽ മുസാഇദ് അൽ ഖറാഫി, ഫഹദ് മുഹമ്മദ് അൽ അഫാസി എന്നിവരാണ് പുതുമുഖങ്ങൾ.
നേരത്തേ സഹമന്ത്രിയായിട്ടുള്ള ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായതാണ് ശ്രദ്ധേയമാറ്റം. തിങ്കളാഴ്ച ഉച്ചക്ക് ബയാൻ പാലസിൽ പ്രധാനമന്ത്രി അമീറുമായി കൂടിക്കാഴ്ച നടത്തി. സർക്കാറിനെ നയിക്കാനുള്ള ചുമതല ഏൽപ്പിക്കുകവഴി തന്നോടുള്ള വിശ്വാസ്യത വീണ്ടും ആവർത്തിച്ച അമീറിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തിെൻറയും രാജ്യനിവാസികളുടെയും ഗുണത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ പുതിയ മന്ത്രിസഭക്ക് സാധിക്കട്ടെയെന്ന് അമീർ ആശംസിച്ചു.
എം.പിമാരുടെ എതിർപ്പിനിരയായവർ പുറത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ പാർലമെൻറംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് മുന്തിയ പരിഗണന നൽകി. വിവിധ ആരോപണങ്ങളുടെ പേരിൽ എം.പിമാർ കുറ്റവിചാരണ ഭീഷണി ഉയർത്തിയവരെയൊന്നും ഉൾപ്പെടുത്തിയില്ല.
മുഹമ്മദ് അബ്ദുല്ല, ജമാൽ അൽ ഹർബി, ഇസ്സാം അൽ മർസൂഖ്, മുഹമ്മദ് ഫാരിസ് എന്നിവർ മന്ത്രിസഭയിൽ ഇല്ല. ഉപപ്രധാനമന്ത്രിയായ ശൈഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് മന്ത്രിസ്ഥാനമില്ല എന്നതാണ് വലിയ വാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.