കുവൈത്ത് സിറ്റി: ഇരുമ്പ് മറക്കുള്ളിലെ ഭരണം ജനാധിപത്യമല്ലെന്നും അനിഷ്ടങ്ങൾ കൂടി കേൾക്കാൻ ഭരിക്കുന്നവർക്ക് സഹിഷ്ണുതയുണ്ടാവണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുവൈത്തിൽ വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. കഴിഞ്ഞ ദിവസം സെക്രേട്ടറിയറ്റ് വളപ്പിനകത്തുപോലും പ്രവേശനം അനുവദിക്കാത്തത് കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. മുഖ്യമന്ത്രി അവിടെ ഉണ്ടായിരുന്നപ്പോഴാണ് സംഭവം എന്നത് ഗൗരവം വർധിപ്പിക്കുന്നു. ഭരണാധികാരികൾ ഏകാധിപതികളെപ്പോലെ പ്രവർത്തിക്കരുത്. മാധ്യമങ്ങളുടെ ഭാഗത്ത് അരുതാത്ത പ്രവണതകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാം. അല്ലാതെ കൂച്ചുവിലങ്ങിടുന്നത് അഭിലഷണീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കേസ് നിയമപരമായി നേരിടാനാണ് തീരുമാനം. മുപ്പതിലധികം ക്രിമിനൽ കേസിൽ പ്രതിയായ, പലവട്ടം മൊഴിമാറ്റിപ്പറഞ്ഞ് വിശ്വാസ്യത നഷ്ടപ്പെടുത്തിയ ഒരാളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കമീഷൻ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. കേസിൽ അന്തിമ വിജയം ഉറപ്പാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമാനങ്ങൾ ഏറ്റെടുക്കാത്തത്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്. കേരളത്തിൽ പ്രതിപക്ഷം ശക്തമായിത്തന്നെ പ്രവർത്തിക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന ‘പടയൊരുക്കം’ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പ്രതിപക്ഷപ്രവർത്തനം എന്നാൽ തല്ലിപ്പൊളിക്കലല്ല. അക്രമസമരങ്ങൾക്ക് നേതൃത്വം നൽകാത്തതുകൊണ്ടാണ് പ്രതിപക്ഷം ശക്തമല്ലെന്ന ആക്ഷേപം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വക്താവും നടിയുമായ ഖുശ്ബു, ഒ.െഎ.സി.സി കുവൈത്ത് പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര എന്നിവരും വാർത്തസമ്മേളത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.