കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹപൂർവ വൈദ്യപരിശോധന നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശം ആരോഗ്യമന്ത്രാലയം തള്ളി.
ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിവാഹത്തിനൊരുങ്ങുന്നവർക്ക് ഡ്രഗ് സ്ക്രീനിങ് ടെസ്റ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കണമെന്ന നിർദേശങ്ങളാണ് സർക്കാർ തള്ളിയത്.
ബന്ധപ്പെട്ട വകുപ്പുകൾ നിർദേശം അപ്രായോഗികമാണെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് സർക്കാർ ഭേദഗതി നിർദേശം നിരാകരിച്ചത്. പാർലമെൻറിലെ വനിത കുടുംബക്ഷേമ സമിതിയാണ് വിവാഹപൂർവ പരിശോധന നിയമത്തിൽ ഭേദഗതി നിർദേശം സമർപ്പിച്ചത്. വിവാഹത്തിനൊരുങ്ങുന്ന യുവതീ യുവാക്കൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി വിവാഹത്തിനുമുമ്പ് വൈദ്യപരിശോധന നിർബന്ധമാക്കണമെന്നതായിരുന്നു പ്രധാന നിർദേശം. എന്നാൽ, ഇത് പ്രായോഗികമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ നിലപാട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ രക്തത്തിൽ 72 മണിക്കൂറിൽ കൂടുതൽ ഇവയുടെ സാന്നിധ്യം നിലനിൽക്കില്ല. അതിനാൽ വൈദ്യപരിശോധനകൊണ്ട് മയക്കുമരുന്ന് ഉപയോഗം ഉറപ്പാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ നിലപാട്. ചികിത്സയുടെ ഭാഗമായി വേദനസംഹാരികൾ ഉപയോഗിക്കുന്നവരുടെ രക്തത്തിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം കാണപ്പെടുന്നത് തെറ്റായ നിഗമനങ്ങൾക്കു കാരണമാകുമെന്നും സൂക്ഷ്മമായ പരിശോധനക്കുള്ള സൗകര്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫോറൻസിക് വിഭാഗത്തിൽ മാത്രമാണെന്നും മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്.
വിവാഹത്തിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിർദേശം ഭരണഘടന വിരുദ്ധവും വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് നീതിന്യായ മന്ത്രാലയം തള്ളിയത്.
വിവാഹത്തിനൊരുങ്ങുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പകർച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും ഇല്ലെന്ന് ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2008ലാണ് കുവൈത്ത് വിവാഹപൂർവ വൈദ്യപരിശോധന നിയമം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.