കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാറിന് കീഴിലുള്ള എണ്ണക്കമ്പനിയായ കുവൈത്ത് പെട്രോളിയം കോർപറേഷൻ 100 കോടി ഡോളർ വായ്പയെടുക്കുന്നു. എണ്ണമന്ത്രി മുഹമ്മദ് അൽ ഫാരിസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇറ്റാലിയൻ ക്രെഡിറ്റ് ഏജൻസിയായ എസ്.എ.സിയിൽനിന്നാണ് വായ്പയെടുക്കുന്നത്. ഒൗദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. എണ്ണവില കൂപ്പുകുത്തിയത് എണ്ണക്കമ്പനികളുടെ വരുമാന പ്രതീക്ഷകളെയും ബജറ്റിനെയും തകിടം മറിച്ചു.
അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന പദ്ധതികൾക്കായി കോർപറേഷൻ 20 ബില്യൻ ഡോളർ കടമെടുക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിൽനിന്ന് ബോണ്ടുകളിലൂടെ എടുക്കാനാണ് നീക്കം. 20 ബില്യൻ ഡോളർ ഒറ്റയടിക്ക് കടമെടുക്കില്ല. ഒാരോ ആറ് മാസവും പണത്തിെൻറ ആവശ്യം എത്രയെന്ന് വിലയിരുത്തും. ഒപെക് ധാരണയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉൽപാദനം കുറച്ചിട്ടുണ്ടെങ്കിലും എണ്ണമേഖലയിലെ ദീർഘകാല നിക്ഷേപത്തിൽ കുവൈത്ത് കുറവുവരുത്തിയിട്ടില്ല. വിലയിടിവ് താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നത് ഭാവിയിൽ വില കൂടുമ്പോൾ രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥക്ക് ഏറെ കരുത്തുപകരുമെന്നുമാണ് കുവൈത്തിെൻറ വിലയിരുത്തൽ.
ഉൽപാദനം കുറക്കണമെന്ന ധാരണയെ അംഗീകരിക്കുന്നതോടൊപ്പം ബുർഗാനിലെയും വടക്കൻ മേഖലയിലേയും എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണിക്കുള്ള അവസരമായി ഈ സമയത്തെ കാണുകയാണ് കുവൈത്ത് ചെയ്തത്. കുവൈത്തിെൻറ പ്രതിദിന എണ്ണ ഉൽപാദനം 2040 ആകുന്നതോടെ 4.75 ദശലക്ഷം ബാരൽ ആകുമെന്നാണ്കണക്കുകൂട്ടൽ. നിലവിൽ 3.15 ദശലക്ഷം ബാരലാണ് ഉൽപാദനശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.