കുവൈത്ത് സിറ്റി: 5000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാൻ കഴി യുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷൻ എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ നീക്കം ഗൾഫിൽ നിന്നുള്ള കാർഗോ സർവിസ് പ്രതിസന്ധിയിലാക്കും. ചില ഇ-കോമേഴ്സ് കമ്പനികൾ ചൈനീസ് സാധനങ്ങൾ നികുതിവെട്ടിച്ചിറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷൻ നിർത്തലാക്കാൻ ആലോചിക്കുന്നതെന്ന് നികുതിവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങൾക്ക് ഇപ്പോൾ നികുതിയില്ല. 1993ലാണ് 5000 രൂപയുടെ സമ്മാനങ്ങൾ നികുതിയില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്. 1998ൽ പരിധി 10,000 രൂപയായും 2016ൽ 20,000 രൂപയായും ഉയർത്തി.
കഴിഞ്ഞ ബജറ്റിൽ വീണ്ടും 5000 രൂപയാക്കി. ഇത് പൂർണമായി ഇല്ലാതാക്കാനുള്ള ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നുവെന്ന വാർത്തകളാണ് കാർഗോ മേഖലയെ ആശങ്കയിലാക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ഇൗ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 90 ശതമാനവും മലയാളികളാണ്. വിമാനത്തിൽ യാത്രക്കാരന് നിശ്ചിത ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാൽ പ്രവാസികൾ പലസാധനങ്ങളും കാർഗോ വഴിയാണ് അയച്ചിരുന്നത്. കാർഗോ മേഖലയിലെ പ്രതിസന്ധി സൂപ്പർമാർക്കറ്റുകളിലുള്ള വ്യാപാരത്തെയും ചെറുതായി ബാധിക്കും. സാധാരണക്കാരായ പ്രവാസികളാണ് നാട്ടിലെ ഉറ്റവർക്കായി പാർസലുകൾ അയക്കാറ്. വർഷംതോറും നാട്ടിലേക്കു പോകാൻ കഴിയാത്ത താഴ്ന്ന വരുമാനക്കാരും ഇൗ സൗകര്യം ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.