കെ.ആർ.സി.എസ് വളന്റിയർമാർ ഭക്ഷണ വിതരണത്തിൽ
കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ സേനയുടെ തുടർച്ചയായ ആക്രമണം നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം തുടരുന്നു. അഭയാർഥി കേന്ദ്രങ്ങളിൽ കെ.ആർ.സി.എസ് ദിവസവും ഭക്ഷണവും റൊട്ടിയും വിതരണം ചെയ്യുന്നതായി ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ ഔൻ പറഞ്ഞു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന് മെഡിക്കൽ ഉപകരണങ്ങളും സപ്ലൈകളും എത്തിക്കുന്നുണ്ടെന്നും അൽ ഔൻ വിശദീകരിച്ചു.
ഗസ്സയിലേക്ക് സജ്ജീകരിച്ച മൂന്ന് ആംബുലൻസുകൾ സംഭാവന ചെയ്തതായും അറിയിച്ചു. റഫ ക്രോസിങ് തുറക്കുമ്പോൾ ഈജിപ്തിലൂടെ ആംബുലൻസുകൾ കൊണ്ടുപോകും. മരിച്ചവരും പരിക്കേറ്റവരുമായ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇത്.ഈജിപ്ഷ്യൻ, ഫലസ്തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റികളുടെ ഏകോപനത്തിൽ ഗസ്സയിലേക്ക് പ്രവേശിക്കാൻ ദുരിതാശ്വാസ, വൈദ്യസഹായ സംഘം സജ്ജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രശ്നം കെ.ആർ.സി.എസിന്റെയും കുവൈത്ത് ജനതയുടെയും പൊതുവായ പ്രശ്നമാണെന്ന് അൽ ഔൻ വ്യക്തമാക്കി. ഫലസ്തീൻ ജനതക്ക് സാധ്യമായ എല്ലാ മാനുഷിക, വികസന സഹായങ്ങളും നൽകാൻ കുവൈത്ത് മടിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗസ്സയിൽ ആക്രമണത്തിന്റെ ആദ്യ ദിവസം മുതൽ കെ.ആർ.സി.എസ് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം നൽകിവരുന്നതായി വഫ ഫൗണ്ടേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് ഡയറക്ടർ ജനറൽ മൊഹ്സെൻ അതവ്നെ പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ ഇത് വലിയ ഗുണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.