കുവൈത്ത് സിറ്റി: ആരോഗ്യ സേവന ഫീസ് വർധനയിൽനിന്ന് ഗാർഹികത്തൊഴിലാളികളെ ഒഴിവാക്കി ഉത്തരവ്. ഗാർഹികത്തൊഴിലാളികളുടെ ചികിത്സയുടെ ഉത്തരവാദിത്തം സ്പോൺസർക്കായതിനാൽ സ്വദേശികൾക്കാണ് ഇതിെൻറ ഗുണം ലഭിക്കുക. അതേസമയം, ഇവർക്ക് ചികിത്സ നൽകാതിരിക്കാനുള്ള സാധ്യത കുറക്കുന്നതാണ് നടപടി. മാനുഷിക പരിഗണന എന്ന നിലക്ക് 13 വിഭാഗക്കാരെ ആദ്യഘട്ടത്തിൽതന്നെ ആരോഗ്യസേവന ഫീസ് വർധനയിൽനിന്ന് ഒഴിവാക്കിയിരുന്നു. 12 വയസ്സിൽ കുറഞ്ഞ അർബുദ ബാധിതരായ വിദേശ കുട്ടികൾക്ക് എല്ലാവിധ ഫീസിൽനിന്നും ഇളവ് നൽകിയിട്ടുണ്ട്.
ഇതിനുപുറമെ സ്വദേശിയുടെ കുവൈത്തിയല്ലാത്ത ഭാര്യ, സ്വദേശിയുടെ കുവൈത്തി പൗരത്വമില്ലാത്ത മാതാവ്, വിദേശിയുമായുള്ള വിവാഹത്തിൽ കുവൈത്തി സ്ത്രീക്കുണ്ടായ മക്കൾ, അഭയ കേന്ദ്രത്തിലെ അന്തേവാസികൾ, സാമൂഹിക സുരക്ഷാ കേന്ദ്രത്തിലെ അന്തേവാസികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങൾ, ട്രാൻസിസ്റ്റ് യാത്രക്കാർ, ജയിലുകളിലെ വിദേശ തടവുകാർ, വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സ്റ്റൈപെൻഡ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാർഥികൾ, സർക്കാർ ആശുപത്രികളിലെ പ്രത്യേക മുറികളിൽ വാടക കൊടുക്കാതെ ചികിത്സയിൽ കഴിയുന്നവർ, ഭാര്യമാരും മക്കളുമുൾപ്പെടെ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർ എന്നിവർക്കാണ് നേരത്തേ ഇളവ് പ്രഖ്യാപിച്ചിരുന്നത്.
പ്രത്യേക പരിഗണന അർഹിക്കുന്ന രോഗികളെന്ന ഗണത്തിൽപ്പെടുത്തിയാണ് മനോരോഗികൾക്ക് ഇളവ് നൽകുന്നത്. രാജ്യത്ത് താമസിക്കുന്ന ജി.സി.സി പൗരന്മാർ, രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സൈനികരും കുടുംബവും, രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ വിദേശികളുടെ കുടുംബാംഗങ്ങൾ, ബന്ധനസ്ഥർ, വിദേശ ഭർത്താക്കന്മാരിൽ സ്വദേശി സ്ത്രീക്കുണ്ടായ മക്കൾ എന്നിവർക്കും ഇളവുണ്ട്. 13 വയസ്സുവരെയുള്ള കാൻസർ രോഗികളിൽനിന്ന് ഫീസ് ഇൗടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഒക്ടോബർ ഒന്നുമുതലാണ് രാജ്യത്ത് വിദേശികളുടെ ആരോഗ്യ സേവന ഫീസ് വർധന പ്രാബല്യത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.