കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ അന്താരാഷ്ട്ര നാവിഗേഷൻ തടസ്സപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള ഇറാൻ നടപടികളെ കുവൈത്ത് ശക്തമായി നിരാകരിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായ് വ്യക്തമാക്കി.
സമുദ്രപാതകളുടെ സുരക്ഷയും സംരക്ഷണവും ചർച്ച ചെയ്യുന്നതിനായി ബഹ്‌റൈൻ വിളിച്ചുചേർത്ത ഉന്നതതല സുരക്ഷ കൗൺസിൽ യോഗത്തിന് മുമ്പ് നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കടലിടുക്കുകൾ വ്യാപാരത്തിന്റെ പ്രധാന ധമനികളാണെന്നും എല്ലാ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ഉൾകൊള്ളുന്ന പാതകളാണെന്നും അൽ ബന്നായി സൂചിപ്പിച്ചു.
എണ്ണ, വാതകം, ഭക്ഷ്യവസ്തുക്കൾ, വളങ്ങൾ എന്നിവ ഈ ജലപാതയിലൂടെ കടന്നുപോകുന്നതിനാൽ ഹുർമുസ് കടലിടുക്ക് ആഗോള സമ്പദ്‌വ്യവസ്ഥയുടെ ധമനികളിൽ ഒന്നാണ്. അറേബ്യൻ ഗൾഫ്, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് അമേരിക്ക വരെ നീളുന്ന വിതരണ ശൃംഖലകൾ ഈ കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതും കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയതും പ്രാദേശിക പ്രതിസന്ധിയായിട്ടല്ല, മറിച്ച് അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും നേരിട്ടുള്ള ഭീഷണിയായും, മുഴുവൻ ലോകത്തിന്റെയും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനും വ്യാപാര അവകാശത്തിനും നേരെയുള്ള ആക്രമണമായും കാണുന്നു. ഒരു അന്താരാഷ്ട്ര കടലിടുക്കിനെ രാഷ്ട്രീയമോ സൈനികമോ ആയ വിലപേശൽ വസ്തുവാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ജലാശയങ്ങളിലും സമുദ്രപാതകളിലും നാവിഗേഷൻ സ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ യു.എൻ സുരക്ഷ കൗൺസിൽ പ്രമേയവും അൽ ബന്നായി എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ ഉറച്ച വിധേയത്വം, രാജ്യങ്ങളുടെ പരമാധികാരത്തെയും അയൽപക്കത്തെയും ബഹുമാനിക്കൽ, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നിരസിക്കൽ, നയതന്ത്രത്തിന് മുൻഗണന നൽകൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗൾഫ് നിലപാടിനോട് യോജിക്കുന്ന കുവൈത്തിന്റെ ഉറച്ച നിലപാടും അൽ ബന്നായി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.