കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്താനുള്ള പദ്ധതിക്ക് വെല്ലുവിളികൾ ഏറെ. ജനുവരി അഞ്ചിന് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിക്ക് തുടക്കത്തിൽ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നുവെങ്കിലും ക്രമേണ പരിഹരിച്ച് ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ മന്ത്രാലയങ്ങളും 20 മുതൽ 30 ശതമാനം വരെ ജീവനക്കാരെ സായാഹ്ന ഷിഫ്റ്റിൽ ജോലിക്ക് ചുമതലപ്പെടുത്തണമെന്നാണ് സിവിൽ സർവിസ് ബ്യൂറോയുടെ നിർദേശമെങ്കിലും തുടക്കത്തിൽ പല മന്ത്രാലയങ്ങളിലും ഇത് 10 ശതമാനത്തിൽ താഴെയാണ്.
ജീവനക്കാരുടെ ക്ഷാമം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. പൊതുജനങ്ങൾ പുതിയ പരിഷ്കാരത്തോട് പൊരുത്തപ്പെടാൻ സമയമെടുക്കും. സായാഹ്ന ഷിഫ്റ്റിൽ ജോലിക്ക് കയറാൻ ജീവനക്കാൻ വിമുഖത പ്രകടിപ്പിക്കുന്നതായും ചില മന്ത്രാലയങ്ങൾ സിവിൽ സർവിസ് ബ്യൂറോയെ അറിയിച്ചിട്ടുണ്ട്. പരിഷ്കാരം നടപ്പാക്കാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് പരിഷ്കാരവും നടപ്പാക്കുമ്പോൾ ഉള്ള സ്വാഭാവിക ബുദ്ധിമുട്ടുകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നാണ് വിലയിരുത്തൽ. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സായാഹ്ന ഷിഫ്റ്റിലൂടെ സേവനങ്ങൾ നല്‍കുന്നത്. വൈകീട്ട് 3.30നാണ് സായാഹ്ന ഷിഫ്റ്റ് പ്രവൃത്തി സമയം ആരംഭിക്കുക. എന്നാല്‍ സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയത്തിന്റെ സൗകര്യം ലഭ്യമല്ല. സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യാൻ തിരഞ്ഞെടുത്ത ജീവനക്കാരുടെ പേരുകളും വിവരങ്ങളും സിവിൽ സർവിസ് കമീഷന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.