കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണം 2000 കവിഞ്ഞു. 2005 പേരാണ് ശനിയാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച 10 പേരുടെ മരണം സ്ഥിരീകരിച്ചു. 1612 പേർക്ക് കൂടിയാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ 3,62,018 പേർക്കാണ് കോവിഡ് ബാധിച്ചത്. 1873 പേർ രോഗമുക്തി നേടി.
ഇതുവരെ 3,41,477 പേരാണ് രോഗമുക്തി നേടിയത്. 12,216 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 13.20 ശതമാനമാണ് രോഗസ്ഥിരീകരണം. 30,21,382 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. 18,536 പേരാണ് ചികിത്സയിലുള്ളത്. 299 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
2020 ഏപ്രിൽ നാലിനാണ് കുവൈത്തിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ശൈഖ് ജാബിർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഗുജറാത്ത് സ്വദേശി വിനയ്കുമാർ (46) ആണ് മരിച്ചത്. ഒറ്റപ്പെട്ട കോവിഡ് കേസുകൾ വർധിച്ച് പ്രതിദിന കോവിഡ് കേസുകളും മരണവും പ്രധാന വാർത്തയല്ലാതാകുംവിധം സർവസാധാരണമായി. ഏറ്റവും കൂടുതൽ കൂടിയ മരണം റിപ്പോർട്ട് ചെയ്തത് ജൂണിലാണ്.
ഇൗ മാസവും മരണനിരക്ക് ഉയർന്നുതന്നെയാണ്. കഴിഞ്ഞവർഷത്തേക്കാൾ ഗൗരവതരമായ അവസ്ഥയിലാണ് കണക്കുകൾ പ്രകാരം കാര്യങ്ങൾ. എന്നാൽ, ജനങ്ങൾക്ക് അതനുസരിച്ചുള്ള ഗൗരവമോ ജാഗ്രതയോ ഇപ്പോൾ ഇല്ല. ദീർഘനാളായി കോവിഡ് സാഹചര്യത്തിൽ ജീവിക്കേണ്ടിവന്നതാണ് ഇതിന് കാരണം. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
തൊഴിൽ, ജീവിതം എന്നിവക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.