കുവൈത്ത് സിറ്റി: പത്തുവർഷം പഴക്കമുള്ള കാറുകൾക്ക് നിരത്തിൽ വിലക്കേർപ്പെടുത്തണമെന്ന നിർദേശം അപ്രായോഗികമെന്ന് മിനിസ്റ്റീരിയൽ സർവിസ് കമ്മിറ്റി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് ഗതാഗത വകുപ്പ് ആണ് പരിസ്ഥിതി അതോറിറ്റിയുടെ പിന്തുണയോടെ നിർദേശം മുന്നോട്ടുവെച്ചത്. സ്വദേശികൾക്കും വിദേശികൾക്കും വലിയ സാമ്പത്തിക ഭാരം വരുത്തുന്ന ഇൗ നിർദേശം നടപ്പാക്കുന്നത് അനുയോജ്യമല്ലെന്ന് വിലയിരുത്തിയാണ് മിനിസ്റ്റീരിയൽ സർവിസ് കമ്മിറ്റി നിർദേശം നിരാകരിച്ചത്.
കുവൈത്തിലെ ചൂടേറിയ കാലാവസ്ഥയിൽ വാഹനങ്ങൾക്ക് ദീർഘകാലം പരിസ്ഥിതി സൗഹൃദമായി നിലകൊള്ളാൻ കഴിയില്ലെന്നായിരുന്നു പരിസ്ഥിതി അതോറിറ്റിയുടെ വാദം.ഏഴു വർഷമാകുേമ്പാഴേക്ക് ഇവ അന്തരീക്ഷത്തെ കാര്യമായി മലിനപ്പെടുത്തുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനങ്ങൾ ഇപ്പോൾ തന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിനടുത്ത് വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 16 ലക്ഷവും സ്വകാര്യ വാഹനങ്ങളാണ്.
ഇത് കുറക്കാൻ അധികൃതർ പല വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് തടയുന്ന തീരുമാനം ഉൾപ്പെടെ അധികൃതരുടെ പരിഗണനയിലാണ്. അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ നൽകിയത് ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതിയാണ്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. പത്തുവർഷം പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന നിർദേശം മിനിസ്റ്റീരിയൽ സർവിസ് കമ്മിറ്റി നിരാകരിച്ചതോടെ നിരത്തിലെ തിരക്ക് കുറക്കാൻ ഇനി മറ്റു വഴികൾ തേടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.